RSS

ആയിരത്തിൽ ഒരുവൻ


Image

” ഒരു മനുഷ്യനിൽത്തന്നെ ഒരുപാട് മനുഷ്യരുണ്ട് ” – Fernando Pessoa (Portuguese Poet)

” ദൈവവും ചെകുത്താനും സത്യസന്ധനും തെമ്മാടിയും ദയാലുവും കാമവെറിയനും വിശാലഹൃദയനും സ്വാർത്ഥനും സംഗീതജ്ഞനും സാഹിത്യകാരനും എഞ്ചിനീയറും ഈ അനോണിമസ്സും എല്ലാം ഞാൻ തന്നെ ” – Anonymous

ഒരു ദൂരയാത്ര കഴിഞ്ഞ്‌ മടങ്ങുകയാണ്‌ ഞാൻ. കൂടെ അവളും ഉണ്ട്‌ . ഒരു ദുഃസ്വപ്നം പോലെയാണ്‌ അത്‌ സംഭവിച്ചത്‌ . കണ്ണ്‌ തുറന്നപ്പോൾ കൂരാക്കൂരിരുട്ട്‌ . നീട്ടിപ്പിടിച്ചാൽ വിരലിനെപ്പോലും വിഴുങ്ങിക്കളയുന്ന അന്ധകാരം. ഉന്നം വെച്ച്‌ നടക്കാനായി ചന്ദ്രന്റെ വെളിച്ചം പോലുമില്ല. ഓക്സിജൻ വലിച്ചെടുക്കാനും കാർബൺ ഡയോക്സൈഡ്‌ പുറത്തുവിടാനുമായി എനിക്കും അവൾക്കും പുറമെ വേറെയാരും ചുറ്റുവട്ടത്തൊന്നുമില്ല. “പേടിയാവുന്നു” എന്ന ഒറ്റ വാക്ക്‌ കൊണ്ട്‌ അവൾ എന്റെ ഹൃദയമിടിപ്പ്‌ ഡബിൾ വോളിയത്തിലാക്കി. ഒന്നും എന്നെ ഏശിയിട്ടില്ല എന്ന്‌ വരുത്തിത്തീർക്കാനായി അവളുടെ കൈ പിടിച്ച്‌ ഞാൻ മുന്നോട്ട്‌ നടന്നു. ഉള്ളിലെ പേടി മറച്ചുവെച്ചുകൊണ്ട്‌ എന്നിലില്ലാത്ത ധീരത അവളുടെ നെഞ്ചിലേയ്ക്ക്‌ പകർന്നു കൊടുക്കാനായി ഞാൻ വൃഥാ ശ്രമിച്ചുകൊണ്ടിരുന്നു.

കുറച്ചു ദൂരം നടന്നപ്പോൾ ചന്ദ്രന്റെ ഒരു കൊച്ചവതാരം പോലെ കുറച്ച്‌ വെളിച്ചം ഞങ്ങൾക്ക്‌ വീണുകിട്ടി. ഒരു ലോഡ്ജിൽ നിന്നായിരുന്നു കുഞ്ഞുചന്ദ്രൻ പ്രകാശം പരത്തിക്കൊണ്ടിരുന്നത്‌ . അർദ്ധരാത്രിയിലെ യാത്ര അത്ര പന്തിയല്ലാത്തതുകൊണ്ട്‌ അവളെയും കൂട്ടി അന്ന്‌ രാത്രി ആ ലോഡ്ജിൽ തങ്ങാമെന്ന്‌ ഞാൻ കണക്കുകൂട്ടി. അവൾക്കും മറ്റൊരഭിപ്രായമില്ലായിരുന്നു. എന്നാൽ കുഞ്ഞുചന്ദ്രന്റെ വെളിച്ചത്തെക്കാളേറെ ഞങ്ങളെ വരവേറ്റത്‌ ഒരു പറ്റം കഴുകന്മാരുടെ തൊട്ടാൽ വിരൽ മുറിയുന്ന നോട്ടങ്ങളായിരുന്നു. നോട്ടങ്ങളൊന്നും അവളുടെ ദേഹത്ത്‌ തട്ടാതിരിക്കാനായി ഞാൻ സ്വന്തം ശരീരം കൊണ്ട്‌ അവയെല്ലാം തടുത്തുകൊണ്ടിരുന്നു. അവിടെ മുറിയെടുക്കുന്നത്‌ പോയിട്ട്‌ നിൽക്കുന്നതു പോലും അപകടമാണെന്ന്‌ മനസ്സിലാക്കി തറയിലും ദേഹത്തും തട്ടിച്ചിതറിയ ഏതാനും ചോദ്യങ്ങളെ അവഗണിച്ച്‌ ഞാൻ അപ്പോൾത്തന്നെ അവളെയും കൂട്ടി തിരിച്ചു നടന്നു.

അന്ധകാരം അപ്പോഴും ഞങ്ങളെ വിഴുങ്ങാനായി വാ പൊളിച്ച്‌ നിൽക്കുന്നുണ്ടായിരുന്നു. ഒരായിരം ചോദ്യങ്ങളടങ്ങിയ അവളുടെ ഭയം കലർന്ന ദയനീയ നോട്ടത്തെ ചെറുത്തുനിൽക്കാനായി ഞാനവളുടെ കൈ മുറുകെപ്പിടിച്ചു. പേടി കൊണ്ടോ അതോ തണുപ്പ്‌ കൊണ്ടോ ഞങ്ങളുടെ രണ്ടുപേരുടെയും കൈകൾ മരവിച്ചിരുന്നു.

ഒന്നോ രണ്ടോ കിലോമീറ്റർ മുന്നോട്ട്‌ നടന്നപ്പോൾ ആശ്വാസത്തിന്റെ ഒരു ചെറുതിരി കൊളുത്തിക്കൊണ്ട്‌ ഒരാൾ എതിരെ വരുന്നത്‌ ഞങ്ങൾ കണ്ടു. ഏറ്റവും അടുത്തുള്ള കവലയിലേയ്ക്ക്‌ 5 കിലോമീറ്റർ ദൂരമുണ്ടെന്നും അസ്സമയം ആയതുകൊണ്ട്‌ അവിടെച്ചെന്നാലും ഒരോട്ടോ പോലും കിട്ടാൻ സാധ്യതയില്ലെന്നും പറഞ്ഞ്‌ കത്തിച്ച ചെറുതിരി അയാൾ തന്നെ ഊതിക്കെടുത്തി. എവിടെ നിന്ന്‌ വരുന്നു, എങ്ങനെ ഇവിടെയെത്തി എന്നു തുടങ്ങിയുള്ള ഏതാനും അനാവശ്യ ചോദ്യങ്ങൾ അന്ധകാരത്തിന്റെ തുറന്ന വായിലേയ്ക്ക്‌ തിരിച്ചുവിട്ടുകൊണ്ട്‌ ഞങ്ങൾ നടത്തം തുടർന്നു. അപ്പോഴേയ്ക്കും മരവിപ്പ്‌ കൈയ്യിൽ നിന്നും നടന്നു കയറി ഹൃദയത്തിനുള്ളിൽ ഇരിപ്പുറപ്പിച്ചിരുന്നു.

നാലിൽക്കൂടുതൽ ചെരുപ്പുകൾ റോഡിലുരയുന്ന ശബ്ദം കേട്ട്‌ ഞാൻ ഇടങ്കണ്ണിട്ട്‌ തിരിഞ്ഞുനോക്കി. മൂന്നാലു പേർ ഞങ്ങളെ പിന്തുടരുന്നതാണ്‌ ഞാൻ കണ്ടത്‌ . എല്ലാവർക്കും എന്റെ അതേ മുഖച്ഛായയാണെന്നത്‌ എന്നെ ശരിക്കും ഞെട്ടിച്ചു. എന്റെ കൈകൾ അവളുടെ കണ്ണുകളെ പുറകോട്ട്‌ തിരിയുന്നതിൽ നിന്നും വിലക്കുന്നതിൽ വിജയിച്ചെങ്കിലും എന്റെ മനസ്സ്‌ ഭയത്തോടും കാലുകൾ റോഡിനോടും കൂടുതൽ ശക്തിയോടെ മല്ലിട്ടുകൊണ്ടിരുന്നു. പക്ഷേ, ഞൊടിയിടയിൽ മൂന്ന്‌ വൈശാഖുമാർ മുപ്പതായി! മുപ്പത്‌ മുന്നൂറായി! എന്റെ കൈകളും പരാജയപ്പെട്ടു തുടങ്ങി.

അടുത്ത നിമിഷം കുറേയാളുകൾ മുന്നിൽ നിന്നും നടന്നടുക്കുന്നത്‌ കാണാനായി. എന്റെ ക്ലോണുകളായിരുന്നു അവരും. ദൈന്യതയും അമ്പരപ്പും ആരാണ്‌ മുമ്പൻ എന്ന ഇഞ്ചോടിഞ്ച്‌ പോരാട്ടം അവളുടെ കണ്ണുകളിൽ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു അപ്പോൾ. ഇനി മുന്നോട്ടാഞ്ഞിട്ട്‌ കാര്യമില്ല എന്ന്‌ സ്വയം മനസ്സിലാക്കിയതു പോലെ കാലുകൾ റോഡുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ വെമ്പൽ കൊള്ളുന്നുണ്ടായിരുന്നെങ്കിലും ഞങ്ങളുടെ ഹൃദയമിടിപ്പ്‌ പൂർവ്വാധികം ശക്തിയോടെ ‘നാക്കുമുക്കി’നെ വെല്ലുമാറ്‌ വേഗത്തിൽ തുടർന്നുകൊണ്ടിരുന്നു.

ഒടുവിൽ ആയിരം വൈശാഖുമാർ ഒന്നിച്ച്‌ ഞങ്ങളെ വളഞ്ഞു. അപ്പോഴാണ്‌ ഞാൻ ഒരു കാര്യം ശ്രദ്ധിച്ചത്‌ . ഒരാൾക്ക്‌ എന്നെക്കാൾ വലിയ കണ്ണുകളാണുള്ളത്‌, ഒരാൾക്ക്‌ വലിയ കഴുത്ത്‌, ഒരാൾക്ക്‌ വലിയ ചെവികൾ, മറ്റൊരാൾക്ക്‌ വലിയ കൈകൾ, വേറൊരാൾക്ക്‌ വലിയ നെഞ്ചിൻകൂട്‌ ! എല്ലാവരും ചേർന്നുള്ള തിരക്കിൽപ്പെട്ട്‌ എനിക്ക്‌ അവളുടെ കൈയ്യിനുമേലുള്ള പിടി വിടേണ്ടിവെന്നെങ്കിലും അവൾ അവളുടെ വലതുകൈ കൊണ്ട്‌ എന്റെ ഇടതു കൈയ്യിൽ വിടാതെ പിടിച്ചിരുന്നു. പെട്ടെന്നേറ്റ ആഘാതമായി ആയിരത്തിൽ ഒരുവന്റെ ഇരുമ്പുമുഷ്ടി എന്റെ നെഞ്ചിൻകൂട്‌ തകർത്ത്‌ നിർത്താതെ മിടിച്ച്‌ കിതയ്ക്കുന്ന ഹൃദയത്തെ പുറത്തെടുത്തു. മറ്റൊരുവന്റെ ആഞ്ഞുള്ള പ്രഹരം എന്റെ തലയോട്ടിയെ രണ്ടായി പിളർത്ത്‌ തലച്ചോറിനെ പുറത്തെടുത്തു. പുറകിലുള്ളവർ തങ്ങളാലാവും വിധം ശ്രമിച്ചിട്ടും എന്റെ കൈയ്യിനു മേലുള്ള അവളുടെ പിടുത്തം വിടുവിയ്ക്കാനായില്ല. തലച്ചോറും ഹൃദയവും നഷ്ടപ്പെട്ട ഞാൻ ഗ്രഹണത്തിനായി ചന്ദ്രൻ വന്നടുക്കുമ്പോൾ വെറുതേ നിന്നുകൊടുക്കുന്ന സൂര്യനെപ്പോലെ ഒന്നും ചെയ്യാനാവാതെ പകച്ചു നിൽക്കുകയായിരുന്നു.

ഒരുപാട്‌ നേരം ശക്തിയോടെ പിടിച്ചു നിന്ന്‌ ഒടുക്കം വൈശാഖുമാരുടെ കൈക്കരുത്തിന്‌ വഴങ്ങി അവൾക്ക്‌ കൈയ്യിലെ പിടുത്തം വിടേണ്ടിവന്നെങ്കിലും എന്റെ നീട്ടിപ്പിടിച്ച വിരലുകളിലൊന്നിൽ അവൾക്ക്‌ പിടി കിട്ടി. എന്റെ ഇടതു കൈയ്യിലെ മോതിരമിടാത്ത മോതിരവിരലായിരുന്നു അത്‌ . പെട്ടെന്നേതോ ശക്തി ആവാഹിച്ച പോലെ ആയിരങ്ങളൊരുമിച്ച്‌ തൊണ്ട പൊട്ടുമാറുച്ചത്തിൽ ശബ്ദം പുറപ്പെടുവിച്ച്‌ എന്റെ ചെവിയ്ക്കുള്ളിൽ കുത്തിനിറയ്ക്കാൻ തുടങ്ങി.

“അറാറാ നാക്കുമുക്ക്‌ നാക്കുമുക്ക്‌ നാക്കുമുക്ക്‌ …”

പെട്ടെന്ന്‌ ഞാൻ ഞെട്ടിയെഴുന്നേറ്റു. മൊബൈലിൽ അലാറം നിർത്താതെ അടിച്ചുകൊണ്ടിരിക്കുന്നു. സമയമാണെങ്കിൽ 8:30 കഴിഞ്ഞു. ഇന്നും പതിവുപോലെ ഓഫീസിൽ പോകാൻ വൈകിയിരിക്കുന്നു. പല്ല്‌ തേയ്ക്കാനായി ബ്രഷും എടുത്ത്‌ ധൃതി പിടിച്ച്‌ ഓടിയ ഞാൻ കാൽ വഴുതി കൈയ്യും കുത്തി വീണു. ഓർക്കാപ്പുറത്ത്‌ നിലത്തുവീണ കൈകളെ സൂക്ഷിച്ചു നോക്കിയ എനിക്ക്‌ എന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. ഇടതു കൈയ്യിൽ വെറും നാല്‌ വിരലുകൾ. മോതിരവിരൽ നിന്നിരുന്ന സ്ഥലത്ത്‌ ഇപ്പോൾ വെറും ശൂന്യത മാത്രം!

 

മുദ്രകള്‍: , , , , , , , , , ,

പുതുവർഷം – In Memory of Delhi Braveheart


Image

ഇന്നീ പുതുവർഷസന്ധ്യയിൽ
മൂകമായ്‌ ഏകനായ്‌ ഏകനായ്‌
അണയും തിരികളിലഗാധമായ്‌
ആരെയോ തേടുവാൻ നേരമായ്‌

വെൺമേഘമായ്‌ നീ പൊങ്ങുമ്പൊഴും
ഒരു നൂറു ചോദ്യങ്ങളായെൻ മനം
നോവിതിൽ വീണിതാ കേഴുന്നു
നാടിനെയോർത്തിതാ വിങ്ങുന്നു

നീറുന്നൊരോർമ്മയായ്‌ നീ മായുകിൽ
നാണമില്ലേതുമീ ജന്മങ്ങളിൽ
നീതി ചോദിക്കുകിൽ നം നാവിലോ
നാരായണായ നമഃ നാരായണ

പകരുവാൻ കൈയ്യിലില്ലേതും
പകരമായ്‌ എൻ ലജ്ജ മാത്രം

പുതുവർഷമേ ഒന്നോർക്കുക…
പലതുണ്ടിതിൽ ലജ്ജിക്കുവാൻ…
പുതുവർഷമേ ഒന്നോർക്കുക…
പലതുണ്ടിതിൽ ലജ്ജിക്കുവാൻ…

 

മുദ്രകള്‍: , , , , ,

മഞ്ഞവെയില്‍ മരണങ്ങള്‍ – കൈയ്യില്‍ ഒട്ടിപ്പോയ പുസ്തകം!!


Image

എന്നാലും എന്റെ ബെന്യാമിന്‍ സാറേ, ഇത് വല്ലാത്ത ചതിയായിപ്പോയി….
Operation Diego Garcia Part III എനിക്ക് വിട്ടു തന്ന് എല്ലാ വ്യാഴച്ചന്തകളും മുങ്ങിയത് ഒട്ടും ശരിയായില്ല….
ഞാന്‍ തന്നെയങ്ങ് അന്വേഷിക്കാന്‍ പോവാ കേട്ടോ…ഇല്ലെങ്കില്‍ എനിക്ക് വല്ല വട്ടും പിടിക്കും….
ഹോ, ഇത്രയധികം എന്നെ വലച്ച, ഇത്രയധികം എന്നെ ചിന്തിപ്പിച്ച ഒരു നോവല്‍ ഇതാദ്യം…
ആ ചിന്തകള്‍ ഒന്ന് ഇറക്കിവെക്കാന്‍ ഞാന്‍ കുറച്ചൊന്നും ബുദ്ധിമുട്ടിയാല്‍ പോരാ….
History, Theology, Geography മുതല്‍ Black Magic വരെ എന്തിനെയൊക്കെപ്പറ്റിയാണ് ആധികാരികമായി പറഞ്ഞിട്ടുള്ളതെന്നു എണ്ണിത്തിട്ടപ്പെടുത്താന്‍ വിഷമം…ഓരോ ചെറിയകാര്യത്തെയും പറ്റി സമയമെടുത്ത്‌ ഗഹനമായി പഠിച്ചിട്ടുണ്ടെന്നു തീര്‍ച്ച….
ഇതുവരെ ശ്രദ്ധിക്കാത്ത പലകാര്യങ്ങളെയും കുറിച്ച് ഇതുവരെ അറിയാത്ത പല വസ്തുതകളും അറിയാന്‍ കഴിഞ്ഞു….ശരിക്കും വിവരം വെപ്പിച്ചതിനു നന്ദി….
മാത്രവുമല്ല, ഫിക്ഷന്‍ റിയാലിറ്റിയെ കല്യാണം കഴിച്ചു ജീവിക്കുന്നത് ഇതുവരെ ഞാന്‍ വേറൊരു നോവലിലും കണ്ടിട്ടില്ല….ശരിക്കും പുതിയൊരനുഭവം, അല്ല പ്രാന്തുപിടിപ്പിച്ച അനുഭവം…..
പിന്നെ, Diego Garcia പോലൊരു സ്ഥലത്തെക്കുറിച്ച് ഇനി അറിയാന്‍ ബാക്കിയൊന്നും വെക്കാതെ ഒരു പടം കാണുന്ന effect ആണ് താങ്കള്‍ ഉണ്ടാക്കിത്തന്നിരിക്കുന്നത്….ഇനി ഇത് ആരെങ്കിലും പടം ആക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ ശ്രീ. ബെന്യാമിന്റെ വിവരണത്തോട് കിടപിടിക്കാന്‍ ഇത്തിരി വിഷമിക്കും….
ആടുജീവിതത്തില്‍ കണ്ട ബെന്യാമിന്‍ ഇത് തന്നെയോ എന്ന് ശരിക്കും തോന്നിപ്പിച്ചു….Versatilityയുടെ പര്യായം എന്നല്ലാതെ മറ്റൊന്നും താങ്കളെക്കുറിച്ച് പറയാനില്ല….
പൂര്‍ണമായും ഒരു സസ്പെന്‍സ് ത്രില്ലര്‍ ആയ ഈ നോവല്‍ വായിക്കുന്നതിനു മുമ്പ് പ്രിയ വായനക്കാര്‍ക്ക് ഞാനൊരു മുന്നറിയിപ്പ് തരാന്‍ ആഗ്രഹിക്കുന്നു…വായിച്ചുതുടങ്ങിയാല്‍ നിങ്ങള്‍ ചിലപ്പോള്‍ തിന്നാനും ഉറങ്ങാനും വരെ മറന്നെന്നിരിക്കും….
അവസാനമായി ആരോടെന്നില്ലാത്ത ഒരു request :
കഴിവുള്ള, പ്രതിഭയുള്ള ആരെങ്കിലും, അല്ലെങ്കില്‍ ശ്രീ. ബെന്യാമിന്‍ തന്നെ ഇത് ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്യുകയാണെങ്കില്‍ ഉറപ്പായും ഇതൊരു International Best-seller ആവും… ഒരു സംശയവും വേണ്ട… കാരണം, മലയാളം വായനക്കാരില്‍ മാത്രം ഒതുങ്ങിപ്പോവേണ്ട ഒരു നോവല്‍ അല്ല ഇത്…

 

മുദ്രകള്‍: , , , ,

പ്രകൃതിയും മനുഷ്യനും


Image

പച്ചപ്പട്ടുടുത്ത പ്രകൃതിയല്ലോ ഭൂമിയ്ക്ക്‌ പ്രിയങ്കരി
പകലും പാതിരയും പാരിതിന്ന്‌ കാവലാം പ്രകൃതീ
പ്രപഞ്ചസത്യങ്ങളുൾക്കൊള്ളുന്നൊരവനിതൻ പ്രിയതമേ
പൊറുക്കുവാൻ കഴിയുമോ നിനക്കീ മർത്ത്യന്റെ പാപകേളികൾ?

പുണ്യവതിയാം നിന്നെ ഞാൻ പാപപങ്കിലമാക്കിടുമ്പൊഴും
പുഞ്ചിരി തൂകുന്നതെങ്ങനെ നീ ദേവീ?
പാപികൾ പിച്ചിച്ചീന്തിടുമ്പൊഴും പകരമായ്‌
പൂക്കളും പഴങ്ങളും നീ തരുന്നതെന്തിന്‌?

പഞ്ചഭൂതങ്ങൾക്കുമതീതയാമമ്മേ
എൻ കല്‌മഷം ഞാൻ നിന്നിൽ ഇറക്കട്ടെ…
പവിത്രമാമാ പാദങ്ങളൊന്നു പുണരട്ടെ…
തുച്ഛനാം ഞാൻ നിൻ വെറും ദാസനല്ലോ…

_____________________________________________________________________________
അമ്മേടെ ട്യൂഷന്‍ കുട്ട്യോള്‍ക്ക് വേണ്ടി പരിസ്ഥിതിയെപ്പറ്റി ഒരു കുട്ടിക്കവിത വേണമെന്ന് പറഞ്ഞ് എഴുതാനിരുന്നതാ. അവസാനം കുട്ടിക്കവിതയുമായില്ല കട്ടിക്കവിതയുമായില്ല. ഈ പരുവത്തിലായി.. ;)

 

മുദ്രകള്‍: , , , ,

‘ഉഷ്ണ’ദാതാവ്‌


Image

ജീവന്റെ സത്തയെ ഊറ്റിക്കുടിക്കുന്നൊ-
രൂർജ്ജദാതാവിൻ കേളികൾ
മനുജനെ ഒന്നോടെ ഉന്മൂലനം ചെയ്യാ-
നുടയോനയച്ച ദൂതനോ നീ?
ഭൂമിയെ പൊന്നാടയണിയിച്ചും
പൂക്കളെ ജീവസ്സുറ്റതാക്കിയും
ആഞ്ജനേയൻ തൻ മാമ്പഴമായി വിളങ്ങുന്നൊ-
രർക്കാ ഇക്കുറി നിനക്കിതെന്തുപറ്റി?

പിന്നിടും വഴികളെല്ലാം നിശ്ശേഷം
പൊള്ളിക്കും നിന്റെയീ യാത്ര കണ്ടാൽ
പാരിലെ അഗ്നിപർവതങ്ങളൊന്നടങ്കം
ലാവയൊഴുക്കുന്നപോൽ തോന്നും
ഉലകത്തിനുള്ള നിൻ സംഭാവന
ഊർജ്ജമോ ഉഷ്ണമോ ഇതിലേതെന്നു നീ ചൊല്ലുക
അതോ ഭൂമിയെ കൊന്നുതിന്നുന്ന മനുഷ്യനോടുള്ള
പ്രകൃതി തൻ പ്രതികാരമോ ഇത്‌?
പച്ചപിടിയ്ക്കാനല്ല, കനൽക്കട്ടകളാൽ മനുഷ്യനെ
പഴുപ്പിയ്ക്കുവാനോ പ്രകൃതി നിശ്ചയം?

അങ്ങനെയെങ്കിൽ, ശിക്ഷിച്ചു കൊള്ളുക…
ഈ മാനവരാശിയെ ഒന്നോടെ വേവിച്ച്‌ ഭക്ഷിച്ചു കൊള്ളുക
കുബേരനെന്നോ കുചേലനെന്നോ ഇല്ലാതെ,
പണ്ഡിതനെന്നോ പാമരനെന്നോ ഇല്ലാതെ,
ജാതിയും മതവുമൊന്നും തടസ്സമാവാതെ,
സർവ്വരേയും തീത്തുള്ളികൾ വർഷിച്ച്‌ സംഹരിച്ചു കൊള്ളുക
അമ്മതൻ മാറുപിളർന്ന്‌ ചോര കുടിയ്ക്കുന്ന മക്കളാം
ഞങ്ങളെ ഭൂമീദേവിയ്ക്കിനി വേണ്ട…

 
 

മുദ്രകള്‍: , , , , ,

സലാമത്ത്‌ കൽപ്പറ്റയും മുല്ലപ്പെരിയാറും


ഭിക്ഷ യാചിക്കുന്ന പിഞ്ഞാണത്തിൽ ഒരു ചില്ലറത്തുട്ട്‌ ഇട്ടു കൊടുത്ത അമ്മയോട്‌ അയാൾ പറഞ്ഞു, “ഇടി, മഴ, പെരും മഴ… പേടിയ്ക്കണ്ട ട്ടോ.” വീടിന്റെ ഉമ്മറപ്പടിയിൽ നിന്നിരുന്ന ഏഴാം ക്ലാസ്സുകാരനായ ഞാൻ ചിരി അടക്കാൻ പാടുപെട്ടു. എന്തോ ശബ്ദം കേട്ട്‌ അയാളുടെ കൈയ്യിലേയ്ക്ക്‌ ശ്രദ്ധിച്ച ഞങ്ങൾ ഞെട്ടിപ്പോയി. ആന്റിനയൊക്കെ പിടിപ്പിച്ച ഒരു കുഞ്ഞു ടി.വി! ഏകദേശം മൂന്നിഞ്ച്‌ നീളവും നാലിഞ്ച്‌ വീതിയും ഉള്ള ഡിസ്പ്ലെ ആണതിന്‌. അതിൽ വാർത്തകൾ കേൾക്കുകയായിരുന്നു അയാൾ. ഇതെവിടുന്നു കിട്ടി എന്ന എന്റെ അമ്മയുടെ ചോദ്യത്തിന്‌ പുഴുപ്പല്ലുകൾ കാട്ടിയുള്ള തന്റെ സ്വതസിദ്ധമായ ചിരിയായിരുന്നു അയാളുടെ മറുപടി. പോവുന്നതിനു മുമ്പ്‌ ടിവി സ്ക്രീനിലേയ്ക്ക്‌ വിരൽ ചൂണ്ടിക്കൊണ്ട്‌ അയാൾ വീണ്ടും പറഞ്ഞു, “മഴ, പെരും മഴ… പേടിയ്ക്കണ്ട ട്ടോ.” എനിക്കും അമ്മയ്ക്കും അന്നു മുഴുവൻ ഇരുന്ന ചിരിയ്ക്കാൻ അതു ധാരാളമായിരുന്നു! ഇടിയും മഴയും വരുമ്പോൾ പരസ്പരം ‘പേടിയ്ക്കണ്ട ട്ടോ’ എന്ന്‌ ഞങ്ങൾ പറയാൻ തുടങ്ങിയതും അന്നു മുതലാണ്‌….!!.

പിന്നീടുള്ള ദിവസങ്ങളിൽ ഞാൻ ആ കഥാപാത്രത്തെക്കുറിച്ച്‌ കൂടുതൽ അറിഞ്ഞു. എല്ലാ വീടുകളിലും ഇതേ ‘മുന്നറിയിപ്പു’തന്നെയാണത്രേ അയാൾ കൊടുക്കുന്നത്‌.. എമിലിയിൽ നിന്നും കൽപ്പറ്റ ടൌണിലേയ്ക്ക്‌ പോവുന്ന വഴിയിലുള്ള ചുമരുകളിലും വാട്ടർ ടാങ്കിനു മുകളിലും ‘ഇടി, മഴ, പെരുമഴ’ എന്നൊക്കെ ചോക്ക്‌ കൊണ്ട്‌ എഴുതിയിട്ടുമുണ്ട്‌…….. അടിയിൽ സിഗ്നേച്ചർ പോലെ ‘സലാമത്ത്‌ കൽപ്പറ്റ’യും! എമിലിക്കാർ അയാളെ അങ്ങനെതന്നെയാണ്‌ വിളിക്കുന്നത്‌ എന്ന്‌ എന്റെ സുഹൃത്തും അയൽവാസിയുമായ അമ്പിളിയാണ്‌ എന്നോട്‌ പറഞ്ഞത്‌. നല്ല രസികൻ പേര്‌! അയാൾ അയാൾക്കുതന്നെ ഇട്ടതാണ്‌. കുഞ്ഞന്‌ വിമൽകുമാർ പോലെ!

വർഷങ്ങൾ കുറേ കടന്നുപോയി. ഞങ്ങൾ വീടൊഴിഞ്ഞ്‌ നാട്ടിലേയ്ക്ക്‌ പോരുകയും ചെയ്തു. വരാനുള്ളത്‌ വഴിയിൽ തങ്ങില്ല എന്നവണ്ണം പല മഹാദുരന്തങ്ങൾക്കും നമ്മൾ സാക്ഷിയായി. ബോക്സിങ്‌ ഡേ സുനാമിയും ജപ്പാനിലെ തുടർച്ചയായ ഭൂചലനങ്ങളും സുനാമിയും അങ്ങിങ്ങായി ചുഴലിക്കാറ്റ്‌ വിതച്ച കെടുതിയും തായ്‌ലന്റിലെ പ്രളയവും എല്ലാം നമ്മൾ കണ്ടു, പത്രങ്ങളിലൂടെയും ടിവിയിലൂടെയും അറിഞ്ഞു, അഥവാ ഒരു ചെവിയിലൂടെ കേട്ട്‌ മറുചെവിയിലൂടെ പുറത്തേയ്ക്ക്‌ കളഞ്ഞു. മഹാദുരന്തങ്ങൾ കേവലം ജപ്പാനിലും ഇന്തോനേഷ്യയിലും മാത്രമേ നടക്കൂ എന്നുറച്ചുവിശ്വസിക്കുന്ന നമുക്ക്‌ ഇതല്ലാതെ പിന്നെന്തു ചെയ്യാൻ കഴിയും അല്ലേ? സത്യത്തിൽ ഇതിനുവേണ്ടിത്തന്നെയല്ലേ ദൈവം നമുക്ക്‌ രണ്ട്‌ ചെവികൾ തന്നിട്ടുള്ളത്‌? പക്ഷേ, ഒന്ന്‌ നമ്മൾ എല്ലാവരും മറന്നു. രണ്ട്‌ ചെവികൾ തന്ന ദൈവം നമുക്ക്‌ രണ്ട്‌ കണ്ണുകളും പോരാത്തതിന്‌ ‘ബൈനോക്കുലർ വിഷനും’ തന്നിട്ടുണ്ട്‌. ഒരു കണ്ണിന്‌ മറുകണ്ണിനെ ഒരിക്കലും കബളിപ്പിക്കാനാവില്ല. കബളിപ്പിക്കപ്പെടുന്നതോ പാവം വായാണ്‌. കണ്ണുകൾ തുറന്ന്‌ എല്ലാം കണ്ടാലും ആവശ്യത്തിന്‌ വാ തുറന്നില്ലെങ്കിൽ തീർന്നില്ലേ കഥ!

അങ്ങനെ ആവശ്യത്തിന്‌ മാത്രം വാ തുറന്നിരുന്ന സലാമത്ത്‌ കൽപ്പറ്റ സൂചിപ്പിച്ച വിപത്തുകളെല്ലാം ഇപ്പോൾ കഴിഞ്ഞുപോയതോ ഇനി വരാനിരിക്കുന്നതോ ആയിരിക്കാം. വൻ വിപത്തുകളെപ്പറ്റി സൂചിപ്പിയ്ക്കുമ്പോഴും ഒടുവിൽ ‘പേടിയ്ക്കണ്ട ട്ടോ’ എന്ന്‌ പറയാൻ അയാൾ മറന്നിരുന്നില്ല. ആമിർ ഖാന്റെ AAL IZZ WELL പ്രയോഗം പോലെ! സത്യം പറഞ്ഞാൽ അത്രയെങ്കിലും അയാൾക്ക്‌ പറയാൻ കഴിഞ്ഞല്ലോ. ‘അമ്മ’യും ‘അച്ഛനും’ ‘ഗുരുദേവനു’മടക്കം ഇക്കണ്ട ആൾദൈവങ്ങളെല്ലം ഉണ്ടായിട്ടും ആർക്കും ഒരു വിപത്ത്‌ പോലും പ്രവചിക്കാൻ കഴിഞ്ഞില്ലല്ലോ! അതിനു വേണം വാ!

ഇപ്പോൾ എമിലിയിൽ പോവുമ്പോഴൊന്നും സലാമത്ത്‌ കൽപ്പറ്റയെ കാണാറില്ല. അയാൾ അവിടെയുണ്ടോ ഇല്ലയോ എന്ന്‌ എനിക്കറിയുകയുമില്ല. എന്നാൽ അയാൾ പറയാറുള്ള വാക്കുകൾ എപ്പോഴും മനസ്സിൽ അതുപോലെ കിടക്കും. ഓരോ ദുരന്തങ്ങൾ നടക്കുമ്പോഴും ഞാനതോർക്കുകയും ചെയ്യും. അത്‌ പ്രകൃതിദുരന്തമായാലും മനുഷ്യദുരന്തമായാലും! എന്താണീ പ്രകൃതിദുരന്തം? പ്രകൃതിയെ കുത്തിയും നോവിച്ചും മനുഷ്യൻ വ്രണപ്പെടുത്തുമ്പോൾ സ്വാഭാവികമായി പ്രകൃതി പ്രതികരിച്ചുപോകുന്നു. സത്യത്തിൽ രണ്ടും മനുഷ്യദുരന്തം തന്നെ. ആദ്യത്തേത്‌ പ്രവചിക്കാൻ സലാമത്ത്‌ കൽപ്പറ്റ വേണം, രണ്ടാമത്തേതിന്‌ പ്രവചനം ആവശ്യമില്ല. പ്രവചനം ആവശ്യമില്ലെങ്കിൽ പിന്നെ ദുരന്തങ്ങൾ എങ്ങനെയുണ്ടാവുന്നു? അതിനുദാഹരണമാണ്‌ പെരുമൺ ദുരന്തവും തട്ടേക്കാട്‌ ബോട്ടപകടവുമൊക്കെ. മനുഷ്യന്റെ ഒരു ചെറിയ പിഴവു മൂലം ഉണ്ടായവ. പിഴവ്‌ തിരുത്താൻ സമയം കിട്ടിയില്ല എന്നതായിരുന്നു ദുരന്തത്തിന്‌ വഴിവെച്ചത്‌. എന്നാൽ സമയം കിട്ടിയാലോ? കിട്ടിയ സമയം പിഴവ്‌ തിരുത്തുന്നതിനെക്കുറിച്ച്‌ ചർച്ച ചെയ്ത്‌ കളയും. അല്ലേ??

999 വർഷത്തെ കരാർ ഒപ്പിടുന്നതു വഴി ഇവിടെ പിഴവ്‌ സംഭവിച്ചു കഴിഞ്ഞു. തിരുത്താനുള്ള സമയം ഇപ്പോഴും പോയ്ക്കൊണ്ടിരിക്കുന്നു! വിള്ളൽ ഉണ്ടോ ഇല്ലയോ, ബാക്കി ഡാമുകൾ എങ്ങനെ നിലനിൽക്കുന്നു, ഇതൊന്നും ഇവിടെ പരിഗണിക്കേണ്ട കാര്യങ്ങളല്ല. പുതിയ ഡാമിനായി ആരും മുറവിളി കൂട്ടുന്നുമില്ല. സുരക്ഷയ്ക്കായാണ്‌ മുറവിളി. വാ തുറക്കേണ്ടത്‌ വായില്ലാക്കുന്നിലപ്പനാണ്‌. തുറപ്പിക്കേണ്ടത്‌ അനവസരത്തിൽ മാത്രം വാ തുറക്കുന്ന നമ്മുടെ മന്ത്രിമാരും! ചിന്തിക്കേണ്ടത്‌ നമ്മളാണ്‌. സലാമത്ത്‌ കൽപ്പറ്റയെപ്പോലെ ആവശ്യത്തിന്‌ വാ തുറക്കണോ എന്ന്‌.

മാധ്യമങ്ങൾക്ക്‌ ന്യൂസ്‌ വാല്യു വേണം. മന്ത്രിമാർക്ക്‌ പിറവവും! നമുക്കോ???

 

മുദ്രകള്‍: , , ,

നിന്നെത്തേടി


അലയുവാൻ വയ്യിനി എന്നന്തരാത്മാവിൻ
സ്വപ്നത്താൽ നെയ്തൊരാ അനന്തതയിൽ
പലവുരു അലഞ്ഞു ഞാൻ ഭ്രാന്തനെപ്പോലെയാം
മനമെന്നൊരീ മായാമാളികയിൽ
നിഴലും നിലാവും നീ തന്നെയെന്നറികിലും
ഉഴലുന്നു ഞാൻ അഴലിൻ ആഴങ്ങളിൽ

വന്നിടാതെ വാക്ക്‌ തന്നിടാതെ
എന്തിനായ്‌ ഈ സ്നേഹസാഗരം തീർത്തതും
അണയാത്തൊരഗ്നിയിൽ സ്വയം നീറുന്നതും
അതിലേറെയെൻ ഹൃത്തൊടടുക്കുന്നതും
ഒരു വാക്കു ചൊല്ലി ഞാൻ ഒരുനൂറുവാക്കിനായ്‌
രാപ്പകൽതോറും കൊതിക്കുന്നതും

ഈ നീലരജനിയിൽ പാൽനിലാവൊളിയിൽ
എങ്ങു നീ പോയി എൻ ആരോമലേ
പിന്നെയീ ഏകാന്തമാം കൂരിരുട്ടിൻ
കയത്തിൽ പതിച്ചു ഞാൻ പ്രജ്ഞയറ്റ്‌…

 
 

മുദ്രകള്‍: , , ,

 
Follow

Get every new post delivered to your Inbox.

Join 52 other followers