Search

അകക്കണ്ണ്

എന്നിലെ ഞാന്‍!

Tag

man

ലോകമോ തറവാട്


world

വസുധൈവ കുടുംബകം
എന്ന് ഞാന്‍ പണ്ടേ കേട്ടിട്ടുണ്ട്
ലോകമേ തറവാട്
എന്നതിനര്‍ത്ഥമെന്നും പഠിച്ചിട്ടുണ്ട്
പക്ഷേ, ഞാനും നീയും ഉള്‍പ്പെടുന്ന ലോകം
എനിക്കും നിനക്കും തറവാടാകുന്നതെങ്ങനെയെന്നു
ഇന്നുവരെ എനിക്ക് മനസ്സിലായിട്ടില്ല
ആരും പറഞ്ഞു തന്നിട്ടുമില്ല

ഞാന്‍ രാമനും നീ കൃഷ്ണനും ആകയാല്‍
എനിക്ക് ത്രേതയും നിനക്ക് ദ്വാപരയും
സ്വന്തമായുണ്ടെന്നറിയാം, പക്ഷേ
കലി ഇതുവരെ നമുക്ക് പങ്കിട്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല
എന്തും സ്വന്തമാക്കാനല്ലേ പഠിച്ചിട്ടുള്ളൂ
ഞാനും നീയും

ത്രേതയ്ക്കും ദ്വാപരയ്ക്കും ഇടയ്ക്കൊരു വേലി തീര്‍ത്ത്
നമ്മള്‍ നമ്മുടെ സാമ്രാജ്യങ്ങളില്‍
ഒതുങ്ങിക്കൂടിയെന്നും പറയുക വയ്യ
ദ്വാപരയ്ക്ക് വില കുറയാന്‍ ഞാനും
ത്രേതയ്ക്ക് വില കുറയാന്‍ നീയും കാത്തിരുന്നത്
വെട്ടിപ്പിടിക്കാന്‍ വേണ്ടിത്തന്നെയായിരുന്നു

സ്വസാമ്രാജ്യത്തിലെ രാജാക്കന്മാരായി സ്വയം അവരോധിക്കപ്പെട്ടപ്പോഴും
ലോകത്തിനു മുന്നില്‍ നമ്മള്‍ സുഹൃത്തുക്കളായി നടിച്ചു
വേലിക്കിടയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഗേറ്റാണ്
നമ്മുടെ സൗഹൃദത്തിന്റെ ഒരിക്കലും മങ്ങാത്ത സ്മാരകം
ജീവിച്ചു മരിച്ചവര്‍ക്കേ സ്മാരകം പണിയാറുള്ളൂ, പക്ഷേ
ജനിക്കാത്തവനും സ്മാരകം പണിയാമെന്ന് ആ ഗേറ്റ് സാക്ഷ്യപ്പെടുത്തും

ഇങ്ങനെയൊക്കെ നമ്മള്‍ നടിച്ചു കാണിച്ചെങ്കിലും
കയ്യടിക്കാന്‍ വിസമ്മതിച്ച ലോകത്തെ എനിക്ക് പുച്ഛമാണ്
അവന്റെ കയ്യടിക്കായി നമ്മള്‍ കാത്തിരുന്നെന്നു
അവന്‍ കരുതിയെങ്കില്‍ ലോകമേ നീയെത്ര വിഡ്ഢി
നിന്നെ എനിക്ക് എന്റെ തറവാടായി സങ്കല്‍പ്പിക്കാനേ വയ്യ
‘എന്റെ ലോകമേ എനിക്ക് തറവാട്’ എന്നതാണെന്റെ തത്വം

പക്ഷേ ഒരിക്കല്‍ ഫ്ലാറ്റ് സമുച്ചയങ്ങളുടെ നടുക്ക്
എന്റെ ത്രേതയുടെ മനുഷ്യ നിര്‍മ്മിത പുല്‍ത്തകിടിയില്‍
രാജാവിനെപ്പോലെ ഒരു സിംഹാസനത്തില്‍ ഞാന്‍ ഇരിക്കുമ്പോള്‍
ഇതിലൊന്നിലും താല്‍പര്യമില്ലാത്ത എന്റെ മകന്‍
വീണ്ടും ആ സമസ്യ എനിക്കു മുന്നില്‍ ഇട്ടു തന്നു,
ഇന്നും ഞാന്‍ മനസ്സിലാക്കാന്‍ ശ്രമിക്കാത്ത സത്യം

“പണമോ പൊന്നോ ഭൂമിയോ കൊട്ടാരങ്ങളോ ഒന്നും പിടിച്ചടക്കാതെ
മനുഷ്യന്‍ നിരന്തരം യാത്ര ചെയ്തുകൊണ്ടേയിരുന്നാല്‍,
കാഴ്ചകള്‍ കാണാന്‍ അല്ലാതെ ജീവിതങ്ങള്‍ കാണാന്‍, ജീവിക്കാന്‍
അവന്‍ സദാ ചലിച്ചുകൊണ്ടേയിരുന്നാല്‍,
ഇതെന്റെ അത് നിന്റെ എന്ന് വേര്‍തിരിച്ചു കാണാതെ
ഈ ലോകം തന്നെ നമ്മുടെ എന്ന് വിശാലമായി ചിന്തിച്ചു തുടങ്ങിയാല്‍,
സത്യത്തില്‍ അപ്പോഴല്ലേ ലോകം നമുക്ക് തറവാടാകൂ?
അപ്പോഴല്ലേ നമ്മളെല്ലാം ഒന്നാകൂ?”

മനുഷ്യജന്മത്തിന്റെ തന്നെ അടിസ്ഥാനോദ്ദേശ്യം മറന്ന്
എന്തിനോ വേണ്ടി പലതിനും പിറകെ ഓടി
സ്വയം കെട്ടിപ്പടുത്ത സൗധത്തിനു മുന്നില്‍
ഒന്നുമല്ലാതെ നിസ്സഹായനായി നിന്ന ഞാന്‍
ആകാരം കൊണ്ട് ഭീമനെങ്കിലും
ആ വലിയ ചോദ്യം താങ്ങാനാവാതെ
നിലം പതിച്ചപ്പോഴാണ് ഭൂമിയെക്കുറിച്ചോര്‍ത്തത്,
ലോകത്തെക്കുറിച്ചോര്‍ത്തത്, തറവാടിനെക്കുറിച്ചോര്‍ത്തത്

ഞാന്‍ തന്നെ പതിച്ച ടൈല്‍ കാരണം
കൈയ്യില്‍ പിടിക്കാന്‍ ഒരു തരി മണ്ണ് പോലും കിട്ടാതെ
ഞാന്‍ ജീവന്‍ വെടിഞ്ഞതും
എന്റെയെന്നു ഞാന്‍ വിശ്വസിച്ച ത്രേതയും ആകാശഗോപുരങ്ങളും
ഒരു ക്ഷണം കൊണ്ട് എന്റെ കണ്ണില്‍ നിന്ന് മറഞ്ഞതും
ഇന്നും ആര്‍ക്കുമറിയാത്ത ചരിത്രം

ഇന്ന് മറ്റൊരു ലോകത്ത് വെറുമൊരു കാഴ്ചക്കാരനായി നില്‍ക്കുമ്പോള്‍
ഭൂമിയില്‍ ജീവിക്കാന്‍ ലഭിച്ച അവസരം തുലച്ചതില്‍ ഞാന്‍ ലജ്ജിക്കുന്നു
എല്ലാം നേടിയെന്നു കരുതി കളഞ്ഞ വര്‍ഷങ്ങളോര്‍ത്ത് ഞാന്‍ പരിതപിക്കുന്നു
തറവാട്ടില്‍ പിറന്ന് പക്ഷേ തറവാട്ടില്‍ ജീവിക്കാന്‍ മറന്നു പോയ
അനേകായിരങ്ങളില്‍ ഒരുവനായി ഞാനും വിസ്മരിക്കപ്പെടും
‘ലോകമോ തറവാടി’ല്‍ നിന്ന് ‘ലോകമേ തറവാടിലേ’യ്ക്കുള്ള ദൂരം
ഒരു ജീവിതമെന്ന് ഞാന്‍ സാക്ഷ്യപ്പെടുത്തും

പ്രകൃതിയും മനുഷ്യനും


Image

പച്ചപ്പട്ടുടുത്ത പ്രകൃതിയല്ലോ ഭൂമിയ്ക്ക്‌ പ്രിയങ്കരി
പകലും പാതിരയും പാരിതിന്ന്‌ കാവലാം പ്രകൃതീ
പ്രപഞ്ചസത്യങ്ങളുൾക്കൊള്ളുന്നൊരവനിതൻ പ്രിയതമേ
പൊറുക്കുവാൻ കഴിയുമോ നിനക്കീ മർത്ത്യന്റെ പാപകേളികൾ?

പുണ്യവതിയാം നിന്നെ ഞാൻ പാപപങ്കിലമാക്കിടുമ്പൊഴും
പുഞ്ചിരി തൂകുന്നതെങ്ങനെ നീ ദേവീ?
പാപികൾ പിച്ചിച്ചീന്തിടുമ്പൊഴും പകരമായ്‌
പൂക്കളും പഴങ്ങളും നീ തരുന്നതെന്തിന്‌?

പഞ്ചഭൂതങ്ങൾക്കുമതീതയാമമ്മേ
എൻ കല്‌മഷം ഞാൻ നിന്നിൽ ഇറക്കട്ടെ…
പവിത്രമാമാ പാദങ്ങളൊന്നു പുണരട്ടെ…
തുച്ഛനാം ഞാൻ നിൻ വെറും ദാസനല്ലോ…

_____________________________________________________________________________
അമ്മേടെ ട്യൂഷന്‍ കുട്ട്യോള്‍ക്ക് വേണ്ടി പരിസ്ഥിതിയെപ്പറ്റി ഒരു കുട്ടിക്കവിത വേണമെന്ന് പറഞ്ഞ് എഴുതാനിരുന്നതാ. അവസാനം കുട്ടിക്കവിതയുമായില്ല കട്ടിക്കവിതയുമായില്ല. ഈ പരുവത്തിലായി.. 😉

‘ഉഷ്ണ’ദാതാവ്‌


Image

ജീവന്റെ സത്തയെ ഊറ്റിക്കുടിക്കുന്നൊ-
രൂർജ്ജദാതാവിൻ കേളികൾ
മനുജനെ ഒന്നോടെ ഉന്മൂലനം ചെയ്യാ-
നുടയോനയച്ച ദൂതനോ നീ?
ഭൂമിയെ പൊന്നാടയണിയിച്ചും
പൂക്കളെ ജീവസ്സുറ്റതാക്കിയും
ആഞ്ജനേയൻ തൻ മാമ്പഴമായി വിളങ്ങുന്നൊ-
രർക്കാ ഇക്കുറി നിനക്കിതെന്തുപറ്റി?

പിന്നിടും വഴികളെല്ലാം നിശ്ശേഷം
പൊള്ളിക്കും നിന്റെയീ യാത്ര കണ്ടാൽ
പാരിലെ അഗ്നിപർവതങ്ങളൊന്നടങ്കം
ലാവയൊഴുക്കുന്നപോൽ തോന്നും
ഉലകത്തിനുള്ള നിൻ സംഭാവന
ഊർജ്ജമോ ഉഷ്ണമോ ഇതിലേതെന്നു നീ ചൊല്ലുക
അതോ ഭൂമിയെ കൊന്നുതിന്നുന്ന മനുഷ്യനോടുള്ള
പ്രകൃതി തൻ പ്രതികാരമോ ഇത്‌?
പച്ചപിടിയ്ക്കാനല്ല, കനൽക്കട്ടകളാൽ മനുഷ്യനെ
പഴുപ്പിയ്ക്കുവാനോ പ്രകൃതി നിശ്ചയം?

അങ്ങനെയെങ്കിൽ, ശിക്ഷിച്ചു കൊള്ളുക…
ഈ മാനവരാശിയെ ഒന്നോടെ വേവിച്ച്‌ ഭക്ഷിച്ചു കൊള്ളുക
കുബേരനെന്നോ കുചേലനെന്നോ ഇല്ലാതെ,
പണ്ഡിതനെന്നോ പാമരനെന്നോ ഇല്ലാതെ,
ജാതിയും മതവുമൊന്നും തടസ്സമാവാതെ,
സർവ്വരേയും തീത്തുള്ളികൾ വർഷിച്ച്‌ സംഹരിച്ചു കൊള്ളുക
അമ്മതൻ മാറുപിളർന്ന്‌ ചോര കുടിയ്ക്കുന്ന മക്കളാം
ഞങ്ങളെ ഭൂമീദേവിയ്ക്കിനി വേണ്ട…

Create a free website or blog at WordPress.com.

Up ↑