Image

ജീവന്റെ സത്തയെ ഊറ്റിക്കുടിക്കുന്നൊ-
രൂർജ്ജദാതാവിൻ കേളികൾ
മനുജനെ ഒന്നോടെ ഉന്മൂലനം ചെയ്യാ-
നുടയോനയച്ച ദൂതനോ നീ?
ഭൂമിയെ പൊന്നാടയണിയിച്ചും
പൂക്കളെ ജീവസ്സുറ്റതാക്കിയും
ആഞ്ജനേയൻ തൻ മാമ്പഴമായി വിളങ്ങുന്നൊ-
രർക്കാ ഇക്കുറി നിനക്കിതെന്തുപറ്റി?

പിന്നിടും വഴികളെല്ലാം നിശ്ശേഷം
പൊള്ളിക്കും നിന്റെയീ യാത്ര കണ്ടാൽ
പാരിലെ അഗ്നിപർവതങ്ങളൊന്നടങ്കം
ലാവയൊഴുക്കുന്നപോൽ തോന്നും
ഉലകത്തിനുള്ള നിൻ സംഭാവന
ഊർജ്ജമോ ഉഷ്ണമോ ഇതിലേതെന്നു നീ ചൊല്ലുക
അതോ ഭൂമിയെ കൊന്നുതിന്നുന്ന മനുഷ്യനോടുള്ള
പ്രകൃതി തൻ പ്രതികാരമോ ഇത്‌?
പച്ചപിടിയ്ക്കാനല്ല, കനൽക്കട്ടകളാൽ മനുഷ്യനെ
പഴുപ്പിയ്ക്കുവാനോ പ്രകൃതി നിശ്ചയം?

അങ്ങനെയെങ്കിൽ, ശിക്ഷിച്ചു കൊള്ളുക…
ഈ മാനവരാശിയെ ഒന്നോടെ വേവിച്ച്‌ ഭക്ഷിച്ചു കൊള്ളുക
കുബേരനെന്നോ കുചേലനെന്നോ ഇല്ലാതെ,
പണ്ഡിതനെന്നോ പാമരനെന്നോ ഇല്ലാതെ,
ജാതിയും മതവുമൊന്നും തടസ്സമാവാതെ,
സർവ്വരേയും തീത്തുള്ളികൾ വർഷിച്ച്‌ സംഹരിച്ചു കൊള്ളുക
അമ്മതൻ മാറുപിളർന്ന്‌ ചോര കുടിയ്ക്കുന്ന മക്കളാം
ഞങ്ങളെ ഭൂമീദേവിയ്ക്കിനി വേണ്ട…