ഏതാണ്ട് 5 വർഷം മുമ്പ് പുഷ്കറും അജ്‌മേറും എല്ലാം കറങ്ങിയ നല്ല ഓർമ്മകളോടെയാണ് ഞാൻ ഇത്തവണ ജയ്‌പ്പൂരിൽ നിന്ന് അജ്‌മീറിലേയ്ക്ക് ട്രെയിൻ കയറിയത്. സ്റ്റേഷനിൽ ഇറങ്ങിയ പാടേ ഓട്ടോക്കാർ വന്നെന്നെ മൂടി. അതിലൊരാൾ, ഒരു 25ൽ താഴെ പ്രായം തോന്നിക്കുന്ന പയ്യനാണ് – ബസ് സ്റ്റാൻഡിലേയ്ക്ക് പോവാൻ 3 കിലോമീറ്റർ ഉണ്ടെന്ന് എന്നെ ധരിപ്പിച്ചു. അവൻ പറഞ്ഞതുപോലെ റോഡ് പണി നടക്കുന്നതുകൊണ്ട് തിരിഞ്ഞു പോവേണ്ടതായി വന്നെങ്കിലും 3 കിലോമീറ്റർ ദൂരമൊന്നും എന്തായാലും ഇല്ലായിരുന്നു. എങ്കിലും പറഞ്ഞുറപ്പിച്ച തുക തന്നെ കൊടുക്കാമെന്നേറ്റു. ബസ് സ്റ്റാൻഡിൽ എത്തിയപ്പോൾ അവന്റെ കൈയ്യിൽ ചില്ലറയില്ല. എന്റെ കൈയ്യിൽ 500ന്റെ നോട്ടാണെന്നും ചില്ലറ ഉണ്ടോ എന്ന് ചോദിച്ചതിന് ഉണ്ട് എന്നുത്തരം പറഞ്ഞതൊന്നും അവന് ഓർമ്മ പോലുമില്ല. എനിക്ക് ചെറിയ ദേഷ്യം വന്നു. നട്ടുച്ച വെയിലാണ്. ഉടനെ അടുത്തുള്ള കടകളിൽ ചില്ലറയന്വേഷിച്ച് നടപ്പായി. നമ്മുടെ രാജ്യത്തെ കാര്യം അറിയാലോ – അന്വേഷിച്ചു നടന്നാൽ ചിലപ്പോ ജോലി വരെ കിട്ടും, പക്ഷെ ചില്ലറ കിട്ടില്ല!
അങ്ങനെ അവസാനം അജ്‌മീർ ബസ് സ്റ്റാൻഡിന്റെ ഉള്ളിലെത്തി. അവിടെ ഒരു കൂട്ടം മുതിർന്ന ഓട്ടോവാലാസ് ഇരിക്കുന്നുണ്ടായിരുന്നു. പയ്യൻ അവരോട് ഓരോരുത്തരോടായി ചില്ലറ ചോദിക്കാൻ തുടങ്ങി. എനിക്ക് ഈ പയ്യൻ കാരണം സമയം പോവുന്നതിന്റെ ദേഷ്യവും, പിന്നെ വെയിലും വിശപ്പും കാരണമുള്ള മടുപ്പും എല്ലാം കൂടി ചൊറിഞ്ഞു വരുന്നുണ്ടായിരുന്നു. ചില്ലറയൊക്കെ കിട്ടി. അപ്പോഴേയ്ക്കും ബാക്കി ഓട്ടോവാല അങ്കിൾസ് എന്റെ ചുറ്റും കൂടി. നല്ല കൊമ്പൻ മീശയൊക്കെ ഉള്ള കൂട്ടത്തിലെ നേതാവെന്ന് തോന്നിച്ച ഒരാൾ പുഷ്കറിൽ എന്നെ കൊണ്ട് വിട്ടു തരാം, 600 രൂപ തന്നാ മതി എന്നൊക്കെ പറയാൻ തുടങ്ങി. ഞാൻ പറഞ്ഞു വെറും 200 രൂപ ചിലവിൽ താമസിക്കാൻ പോണ ഞാൻ എങ്ങനെ 600 ഓട്ടോയ്ക്ക് തരും എന്ന്. ഉടനെ അയാൾ, “ബസ് തോ നഹി മിൽനെ വാല ആപ്കോ, ആജ് ഹർത്താൽ ഹേ നാ” എന്ന് പറഞ്ഞത് ഞാനത്ര കാര്യമാക്കിയില്ല. ഒരു 10 സെക്കന്റ് കഴിഞ്ഞു കാണും, എന്റെ ഇടതു വശത്ത് ജോധ്‌പൂർ ഭാഗത്തേക്കുള്ള ബസിന്റെ ടിക്കറ്റ് കൗണ്ടറിന്റെ മുന്നിലെ ക്യൂവിനടുത്തായി 15-20ഓളം ആളുകൾ കാവിക്കൊടിയും പിടിച്ച് ഒരു മൂന്നാല് വട്ടം ഭാരത് മാതാ കീ ജയ് വിളിച്ചു. ഞാൻ ശരിയ്ക്ക് ഭയന്നു പോയി. ഓട്ടോവാല ഹർത്താൽ ആണെന്ന് പറഞ്ഞത് വെറുതെയല്ലെന്ന് എനിക്ക് തോന്നി. എത്രയും വേഗം അവിടുന്ന് സ്ഥലം വിടാനാണ് എന്റെ ഇൻസ്റ്റിങ്റ്റ് അപ്പോൾ എന്നോട് പറഞ്ഞത്. ഉടനെ കൊമ്പൻ മീശക്കാരന്റെ അടുത്ത ചോദ്യം വന്നു. “ആർ യൂ ഫ്രം കേരളം?”. ഇതുകൂടി കേട്ടപ്പോൾ പൂർത്തിയായി.
ഞാൻ ബസ് സ്റ്റാൻഡിന്റെ പുറത്തേയ്ക്ക് ധൃതിയിൽ നടന്നു. വിശപ്പകറ്റാൻ വല്ലതും ചുറ്റും ഉണ്ടോ എന്ന് നോക്കി. നാലഞ്ച് ശുദ്ധ് ഭോജനാലയ്കളുടെ ഇടയിൽ ഒരു കരീംസ് കണ്ടു. ഡൽഹിയിലുള്ള കരീംസ്! നേരെ അങ്ങോട്ട് വെച്ചു പിടിച്ചു. എനിക്ക് പുഷ്കറിൽ പോവാനുള്ള ആഗ്രഹം അതിനോടകം പകുതിയായി കുറഞ്ഞിരുന്നു. കരീംസിൽ കയറിയപ്പോൾ മറ്റു ടേബ്ൾസിൽ ഒന്നും ഒറ്റ മനുഷ്യനില്ല. ഞാൻ ഒറ്റയ്ക്കിരുന്ന് മട്ടൺ കബാബ് കഴിച്ചു. കൂട്ടത്തിൽ വെയ്റ്ററോട് ഇവിടെ ഹർത്താൽ വല്ലതും ഉണ്ടോ എന്ന് ചോദിച്ചു. അയാൾ, “ഹാ, ഹേ നാ. ആജ് ഹർത്താൽ ഹേ. ഷെയ്ഖ് ഹസീന ആ രഹാ ഹേ” എന്ന് പറഞ്ഞതും എനിക്ക് മനസ്സിലായി എന്തൊക്കെയോ പ്രശ്നങ്ങൾ ഇവിടെ ഉണ്ടെന്ന്. “ലേക്കിൻ ബസ് തോ ചൽ രഹാ ഹേ” എന്നയാൾ കൂട്ടിച്ചേർത്തെങ്കിലും എനിക്ക് പിന്നെ പുഷ്കറിൽ പോവേണ്ടെന്നായി.
ലഞ്ച് കഴിഞ്ഞ് അവിടുന്ന് ഇറങ്ങാൻ നേരം വെയ്റ്ററോട് ഒന്ന് കൂടി ചോദിച്ചു, ബസ് സ്റ്റാൻഡിനകത്ത് പോവാതെ പുറത്ത് നിന്ന് ബസ് കിട്ടുമോ എന്ന്. അൺസേഫ് ആയി തോന്നിയ ആ അന്തരീക്ഷത്തിലേക്ക് വീണ്ടും പോവാൻ ഒരു തരത്തിലും മനസ്സ് കൂട്ടാക്കുന്നുണ്ടായിരുന്നില്ല. അയാൾ പറഞ്ഞു പുറത്ത് റോഡ് സൈഡിൽ നിന്നാ മതിയെന്ന്. ഞാൻ ഇറങ്ങി, നിർത്തിയിട്ടിരിക്കുന്ന ബസ്സുകളുടെ ബോർഡ് നോക്കി. മുന്നിൽത്തന്നെ ജയ്‌പൂർ ബസ് കിടക്കുന്നു. ഇത്തിരി പുറകിലായിട്ടാണ് പുഷ്കർ ബസ്. ഒന്നും നോക്കിയില്ല, മുന്നിലെ ബസിൽ തന്നെയങ്ങ് കയറി. തിരിച്ച് ജയ്‌പൂർക്ക് വിട്ടു. മുമ്പ് പോയതിന്റെ നല്ല ഓർമ്മകളുണ്ടല്ലോ എനിക്ക്. ആ ഓർമ്മകളിലെ അജ്‌മേറും പുഷ്കറും തന്നെ ധാരാളം!! *നെടുവീർപ്പ്*
………………………………………….
ബസ്സിലിരിയ്ക്കുമ്പോൾ ഒരു മരവിപ്പായിരുന്നു. പണ്ട് കേൾക്കുമ്പോൾ സന്തോഷവും നിറവും തോന്നിയിരുന്ന ഒരു സ്ലോഗനെ ഇത്രമാത്രം ഭീതി ജനിപ്പിക്കുന്ന രീതിയിൽ മാറ്റിയെടുക്കാൻ അവരെക്കൊണ്ട് സാധിച്ചല്ലോ എന്നോർത്ത്. അധികം ചിന്തിച്ച് ഡെസ്പ്പ് ആവാൻ താല്പര്യമില്ലാത്തതുകൊണ്ട് ഞാൻ പതുക്കെ മയങ്ങാൻ ശ്രമിച്ചു.






