Search

അകക്കണ്ണ്

എന്നിലെ ഞാന്‍!

“ഭാരത് മാതാ കി ജയ്”


ഏതാണ്ട് 5 വർഷം മുമ്പ് പുഷ്കറും അജ്‌മേറും എല്ലാം കറങ്ങിയ നല്ല ഓർമ്മകളോടെയാണ് ഞാൻ ഇത്തവണ ജയ്‌പ്പൂരിൽ നിന്ന് അജ്‌മീറിലേയ്ക്ക് ട്രെയിൻ കയറിയത്. സ്റ്റേഷനിൽ ഇറങ്ങിയ പാടേ ഓട്ടോക്കാർ വന്നെന്നെ മൂടി. അതിലൊരാൾ, ഒരു 25ൽ താഴെ പ്രായം തോന്നിക്കുന്ന പയ്യനാണ് – ബസ് സ്റ്റാൻഡിലേയ്ക്ക് പോവാൻ 3 കിലോമീറ്റർ ഉണ്ടെന്ന് എന്നെ ധരിപ്പിച്ചു. അവൻ പറഞ്ഞതുപോലെ റോഡ് പണി നടക്കുന്നതുകൊണ്ട് തിരിഞ്ഞു പോവേണ്ടതായി വന്നെങ്കിലും 3 കിലോമീറ്റർ ദൂരമൊന്നും എന്തായാലും ഇല്ലായിരുന്നു. എങ്കിലും പറഞ്ഞുറപ്പിച്ച തുക തന്നെ കൊടുക്കാമെന്നേറ്റു. ബസ് സ്റ്റാൻഡിൽ എത്തിയപ്പോൾ അവന്റെ കൈയ്യിൽ ചില്ലറയില്ല. എന്റെ കൈയ്യിൽ 500ന്റെ നോട്ടാണെന്നും ചില്ലറ ഉണ്ടോ എന്ന് ചോദിച്ചതിന് ഉണ്ട് എന്നുത്തരം പറഞ്ഞതൊന്നും അവന് ഓർമ്മ പോലുമില്ല. എനിക്ക് ചെറിയ ദേഷ്യം വന്നു. നട്ടുച്ച വെയിലാണ്. ഉടനെ അടുത്തുള്ള കടകളിൽ ചില്ലറയന്വേഷിച്ച് നടപ്പായി. നമ്മുടെ രാജ്യത്തെ കാര്യം അറിയാലോ – അന്വേഷിച്ചു നടന്നാൽ ചിലപ്പോ ജോലി വരെ കിട്ടും, പക്ഷെ ചില്ലറ കിട്ടില്ല!

അങ്ങനെ അവസാനം അജ്‌മീർ ബസ് സ്റ്റാൻഡിന്റെ ഉള്ളിലെത്തി. അവിടെ ഒരു കൂട്ടം മുതിർന്ന ഓട്ടോവാലാസ് ഇരിക്കുന്നുണ്ടായിരുന്നു. പയ്യൻ അവരോട് ഓരോരുത്തരോടായി ചില്ലറ ചോദിക്കാൻ തുടങ്ങി. എനിക്ക് ഈ പയ്യൻ കാരണം സമയം പോവുന്നതിന്റെ ദേഷ്യവും, പിന്നെ വെയിലും വിശപ്പും കാരണമുള്ള മടുപ്പും എല്ലാം കൂടി ചൊറിഞ്ഞു വരുന്നുണ്ടായിരുന്നു. ചില്ലറയൊക്കെ കിട്ടി. അപ്പോഴേയ്ക്കും ബാക്കി ഓട്ടോവാല അങ്കിൾസ് എന്റെ ചുറ്റും കൂടി. നല്ല കൊമ്പൻ മീശയൊക്കെ ഉള്ള കൂട്ടത്തിലെ നേതാവെന്ന് തോന്നിച്ച ഒരാൾ പുഷ്കറിൽ എന്നെ കൊണ്ട് വിട്ടു തരാം, 600 രൂപ തന്നാ മതി എന്നൊക്കെ പറയാൻ തുടങ്ങി. ഞാൻ പറഞ്ഞു വെറും 200 രൂപ ചിലവിൽ താമസിക്കാൻ പോണ ഞാൻ എങ്ങനെ 600 ഓട്ടോയ്ക്ക് തരും എന്ന്. ഉടനെ അയാൾ, “ബസ് തോ നഹി മിൽനെ വാല ആപ്കോ, ആജ് ഹർത്താൽ ഹേ നാ” എന്ന് പറഞ്ഞത് ഞാനത്ര കാര്യമാക്കിയില്ല. ഒരു 10 സെക്കന്റ് കഴിഞ്ഞു കാണും, എന്റെ ഇടതു വശത്ത് ജോധ്‌പൂർ ഭാഗത്തേക്കുള്ള ബസിന്റെ ടിക്കറ്റ് കൗണ്ടറിന്റെ മുന്നിലെ ക്യൂവിനടുത്തായി 15-20ഓളം ആളുകൾ കാവിക്കൊടിയും പിടിച്ച് ഒരു മൂന്നാല് വട്ടം ഭാരത് മാതാ കീ ജയ് വിളിച്ചു. ഞാൻ ശരിയ്ക്ക് ഭയന്നു പോയി. ഓട്ടോവാല ഹർത്താൽ ആണെന്ന് പറഞ്ഞത് വെറുതെയല്ലെന്ന് എനിക്ക് തോന്നി. എത്രയും വേഗം അവിടുന്ന് സ്ഥലം വിടാനാണ് എന്റെ ഇൻസ്റ്റിങ്റ്റ് അപ്പോൾ എന്നോട് പറഞ്ഞത്. ഉടനെ കൊമ്പൻ മീശക്കാരന്റെ അടുത്ത ചോദ്യം വന്നു. “ആർ യൂ ഫ്രം കേരളം?”. ഇതുകൂടി കേട്ടപ്പോൾ പൂർത്തിയായി.

ഞാൻ ബസ് സ്റ്റാൻഡിന്റെ പുറത്തേയ്ക്ക് ധൃതിയിൽ നടന്നു. വിശപ്പകറ്റാൻ വല്ലതും ചുറ്റും ഉണ്ടോ എന്ന് നോക്കി. നാലഞ്ച് ശുദ്ധ് ഭോജനാലയ്കളുടെ ഇടയിൽ ഒരു കരീംസ് കണ്ടു. ഡൽഹിയിലുള്ള കരീംസ്! നേരെ അങ്ങോട്ട് വെച്ചു പിടിച്ചു. എനിക്ക് പുഷ്കറിൽ പോവാനുള്ള ആഗ്രഹം അതിനോടകം പകുതിയായി കുറഞ്ഞിരുന്നു. കരീംസിൽ കയറിയപ്പോൾ മറ്റു ടേബ്ൾസിൽ ഒന്നും ഒറ്റ മനുഷ്യനില്ല. ഞാൻ ഒറ്റയ്ക്കിരുന്ന് മട്ടൺ കബാബ് കഴിച്ചു. കൂട്ടത്തിൽ വെയ്റ്ററോട് ഇവിടെ ഹർത്താൽ വല്ലതും ഉണ്ടോ എന്ന് ചോദിച്ചു. അയാൾ, “ഹാ, ഹേ നാ. ആജ് ഹർത്താൽ ഹേ. ഷെയ്ഖ് ഹസീന ആ രഹാ ഹേ” എന്ന് പറഞ്ഞതും എനിക്ക് മനസ്സിലായി എന്തൊക്കെയോ പ്രശ്നങ്ങൾ ഇവിടെ ഉണ്ടെന്ന്. “ലേക്കിൻ ബസ് തോ ചൽ രഹാ ഹേ” എന്നയാൾ കൂട്ടിച്ചേർത്തെങ്കിലും എനിക്ക് പിന്നെ പുഷ്കറിൽ പോവേണ്ടെന്നായി.

ലഞ്ച് കഴിഞ്ഞ് അവിടുന്ന് ഇറങ്ങാൻ നേരം വെയ്റ്ററോട് ഒന്ന് കൂടി ചോദിച്ചു, ബസ് സ്റ്റാൻഡിനകത്ത് പോവാതെ പുറത്ത് നിന്ന് ബസ് കിട്ടുമോ എന്ന്. അൺസേഫ് ആയി തോന്നിയ ആ അന്തരീക്ഷത്തിലേക്ക് വീണ്ടും പോവാൻ ഒരു തരത്തിലും മനസ്സ് കൂട്ടാക്കുന്നുണ്ടായിരുന്നില്ല. അയാൾ പറഞ്ഞു പുറത്ത് റോഡ് സൈഡിൽ നിന്നാ മതിയെന്ന്. ഞാൻ ഇറങ്ങി, നിർത്തിയിട്ടിരിക്കുന്ന ബസ്സുകളുടെ ബോർഡ് നോക്കി. മുന്നിൽത്തന്നെ ജയ്‌പൂർ ബസ് കിടക്കുന്നു. ഇത്തിരി പുറകിലായിട്ടാണ് പുഷ്കർ ബസ്. ഒന്നും നോക്കിയില്ല, മുന്നിലെ ബസിൽ തന്നെയങ്ങ് കയറി. തിരിച്ച് ജയ്‌പൂർക്ക് വിട്ടു. മുമ്പ് പോയതിന്റെ നല്ല ഓർമ്മകളുണ്ടല്ലോ എനിക്ക്. ആ ഓർമ്മകളിലെ അജ്‌മേറും പുഷ്കറും തന്നെ ധാരാളം!! *നെടുവീർപ്പ്*

………………………………………….

ബസ്സിലിരിയ്ക്കുമ്പോൾ ഒരു മരവിപ്പായിരുന്നു. പണ്ട് കേൾക്കുമ്പോൾ സന്തോഷവും നിറവും തോന്നിയിരുന്ന ഒരു സ്ലോഗനെ ഇത്രമാത്രം ഭീതി ജനിപ്പിക്കുന്ന രീതിയിൽ മാറ്റിയെടുക്കാൻ അവരെക്കൊണ്ട് സാധിച്ചല്ലോ എന്നോർത്ത്. അധികം ചിന്തിച്ച് ഡെസ്പ്പ് ആവാൻ താല്പര്യമില്ലാത്തതുകൊണ്ട് ഞാൻ പതുക്കെ മയങ്ങാൻ ശ്രമിച്ചു.

വിവാഹം


അതെ! സമയമായി!
കൂടിനെക്കാൾ വളർന്നിരിക്കുന്നു!
ഇഷ്ടപ്പെട്ട ആളും വന്നിരിക്കുന്നു
ഇനി വെച്ചുതാമസിപ്പിക്കുന്നതെന്തിന്?

പട്ടിയെ അയാൾക്ക് അത്ര ജീവനാണ്
പയ്യൻ അതിനെ പൊന്നുപോലെ
നോക്കാമെന്നേറ്റിരിക്കുന്നു
ഇനി കാത്തിരിക്കേണ്ട കാര്യമില്ല!

കൂട് കാഴ്ച

തന്റെ വീട്ടിലെ കൂടിനെക്കാൾ
കേമമായിരിക്കണം പുതിയ കൂടെന്ന്
അയാൾക്ക് ഉറപ്പുണ്ടായിരുന്നു
അങ്ങനെ “കൂട് കാഴ്ച” വെച്ചു!

അയാളും കുടുംബവും കൂടി
പയ്യന്റെ വീട് സന്ദർശിച്ചു
കൂട് അതിഗംഭീരം തന്നെ!
കൂടുതൽ അടച്ചുറപ്പും

ഇത്രയും സുരക്ഷയും കരുതലും
വേറൊരിടത്തും കിട്ടില്ല, തീർച്ച!
അതിവിശാലമായ കൂട് കണ്ട്
മുഴുവൻ കുടുംബത്തിന്റെയും മനസ്സ് നിറഞ്ഞു

ചങ്ങലയിടൽ

കരാറുറപ്പിക്കാനായൊരു ചടങ്ങ് വേണമെന്ന് പറഞ്ഞു,
ചങ്ങലയിടൽ അങ്ങനെ തീരുമാനിച്ചു!
പയ്യനും കൂട്ടരും അയാളുടെ വീട്ടിൽ വന്ന്
പട്ടിയ്ക്ക് പൊന്നിന്റെ ചങ്ങലയിട്ടുകൊടുത്തു

തന്റെ പട്ടിയെത്തേടി ഇനി വേറെയാരും
വരില്ലെന്നുള്ള ഒരുറപ്പായി അയാൾക്ക്
ആളുകളെ കാണിക്കാനും വായടപ്പിക്കാനും
പോന്ന തിളക്കമുള്ള ചങ്ങലയായിരുന്നു അത്

ചങ്ങലയിട്ട ദിവസം തന്നെ
രണ്ട് വീട്ടുകാരും ചേർന്ന്
കരാറൊപ്പിടാനുള്ള തീയ്യതി നിശ്ചയിച്ചു
പിന്നെ ആ ദിവസത്തിനായുള്ള കാത്തിരിപ്പായി!

ഉടമസ്ഥാവകാശക്കൈമാറ്റം

അങ്ങനെ ആ ദിനം വന്നെത്തി.
പട്ടിയെ അയാൾക്ക് പിരിയാൻ സമയമായി!
പയ്യന്റെ വീട്ടിൽ കൊണ്ടേൽപ്പിക്കാനുള്ള തയ്യാറെടുപ്പുകളായി
ഇനി അവൾ അവിടുത്തെ അടിമയാണല്ലോ!

സർവ്വ ഹാർനെസ്സും അണിയിച്ച് അയാൾ അവളെ
വീട്ടിൽ നിന്ന് നിറകണ്ണുകളോടെ ഇറക്കി
ഇനി അവളുടെ ചങ്ങലയുടെ മറ്റേ അറ്റം
പിടിക്കാനാവില്ലെന്നോർത്ത് അയാൾ നെടുവീർപ്പിട്ടു!

പയ്യൻ അവന്റെ പേരിലുള്ള ഒരു തുടൽ കൂടി-
യണിയിച്ച് അവളെ സ്വന്തമാക്കി!
ഹാർനെസ്സിന്റെയും ചങ്ങലയുടെയും തിളക്കം കണ്ട്
ആളുകളുടെ കണ്ണ് മഞ്ഞളിച്ചു

ചടങ്ങൊക്കെ കഴിഞ്ഞ് അവൾ പയ്യന്റെ
വീട്ടിലേക്ക് യാത്രയായി!
പട്ടിയുടെ ഉടമസ്ഥന്റെ പേരായി പയ്യന്റെ പേരും വെച്ചു
എല്ലാം ഭംഗിയായി അവസാനിച്ചു!

ഒരു വലിയ ഭാരം ഇറക്കിവെച്ച ആശ്വാസത്തിൽ
ഉമ്മറത്തെ ചാരുകസേരയിൽ ഇരിക്കുന്ന അയാൾ
ഒന്ന് തലപൊക്കി, തന്റെ വളർന്നു വരുന്ന
പോമെറേനിയനെ നോക്കി മന്ദഹസിച്ചു!

വിശ്വാസം


ഇല്ല.
അമ്മ മരിച്ചിട്ടില്ല.
മരിക്കേണ്ടതായിരുന്നു.
ഇപ്പൊ കുഴപ്പവൊന്നുമില്ല.
പുറംവേദനയും ഇല്ല.
അല്ലെങ്കിൽ എന്റെ മുമ്പിൽ
ഇങ്ങനെ ചിരിച്ച് നിൽക്കുവോ?
ചുണ്ടിന്റെ അറ്റം വളച്ചു വെച്ച്
“എറ” എന്നു പറഞ്ഞ് ചിരിച്ചു,
ഞാനും “എറ” ഉണ്ടാക്കി ചിരിച്ചു.
കയ്യിൽ കേസരിയോ ഡയമണ്ട് കട്ട്സോ
അങ്ങനെന്തോ ഉണ്ടായിരുന്നു.
രണ്ടും എനിക്ക് ഇഷ്ടമുള്ള
അമ്മേടെ മാസ്റ്റർപീസ് പലഹാരങ്ങൾ!
വിശ്വസിക്കാൻ പാടാണെന്ന് ചിന്തിച്ചു ആദ്യം.
പിന്നെ തോന്നി, അമ്മ പോയെന്ന്
ഇതുവരെ വിശ്വസിക്കാൻ പറ്റാത്ത എനിക്ക്
അമ്മ ഉണ്ടെന്ന് വിശ്വസിക്കാൻ എന്താ പാട്?!

കുടുംബത്തിൽ കയറ്റാൻ പറ്റുന്ന പെൺകുട്ടി


ഒരിടത്തൊരു പെൺകുട്ടിയുണ്ടായിരുന്നു
അവളെ ജീവനായ അച്ഛനും അമ്മയും ഉണ്ടായിരുന്നു
അവരൊരു യന്ത്രം വാങ്ങി വെച്ചിരുന്നു
അതവൾക്ക് ജ്യേഷ്ഠനെപ്പോലെയായിരുന്നു

പെൺകുട്ടി വളർന്നു
അവൾ പുസ്തകങ്ങൾ വായിച്ചു,
നാനാലിംഗത്തിലുള്ള സുഹൃത്തുക്കളെ കണ്ടെത്തി
എന്നാൽ അവരോടൊപ്പം നടന്നാൽ അവരെപ്പോലെയാവുമെന്ന്
യന്ത്രം താക്കീത് ചെയ്തു

പെൺകുട്ടി വളർന്നു
അവൾ യാത്രകളെ സ്നേഹിച്ചു തുടങ്ങി,
അർത്ഥമുള്ള സംവാദങ്ങളിലേർപ്പെട്ടു
എന്നാൽ ഒരിക്കലും ഒരു പെണ്ണ് തനിയെ യാത്ര ചെയ്യരുതെന്ന്
വീടിനകം വിടാത്ത യന്ത്രം കൽപ്പിച്ചു

പെൺകുട്ടി വളർന്നു
അവൾ ഒന്നല്ല പല തവണ പ്രണയിച്ചു,
ഇഷ്ടമുള്ള ആളെ മനസ്സിലാക്കാൻ ശ്രമിച്ചു
എന്നാൽ ഒരു പെണ്ണിന്റെ ഏറ്റവും വലിയ സ്വത്ത് അവളുടെ പാതിവ്രത്യമാണെന്ന്
യന്ത്രം അവളെ സദാ ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു

പെൺകുട്ടി വളർന്നു
അവൾ ഇഷ്ടമുള്ള വിഷയമെടുത്ത് പഠിച്ചു,
പതുക്കെ ചിറകുകൾ വിരിച്ചു
എന്നാൽ “സമയ”ത്തിന് വിവാഹം കഴിച്ചില്ലെങ്കിൽ
വിവാഹമേ നടക്കില്ലെന്ന് യന്ത്രം അവളെ പറഞ്ഞു പഠിപ്പിച്ചു

പെൺകുട്ടി വളർന്നു
അവൾ സ്വന്തം അഭിപ്രായങ്ങൾ തുറന്നു പറയാൻ
ആർജ്ജവമുള്ള പെണ്ണുങ്ങളുമായി കൂട്ടുകൂടി
പെണ്ണൊരുപടി താഴെ നിന്നാലേ കുടുംബം പുലരൂ
എന്ന് യന്ത്രം അവളെ പറഞ്ഞു മനസ്സിലാക്കി

പെൺകുട്ടി വളർന്നു
അവൾ ഇഷ്ടമുള്ള ഉടുപ്പുകൾ ഇട്ടു,
ആരെയും കൂസാതെ നടന്നു
അതൊന്നും നമ്മുടെ സംസ്കാരത്തിന് ചേർന്നതല്ലെന്നും
ഭർതൃവീട്ടുകാർക്ക് അതിഷ്ടമല്ലെന്നും യന്ത്രം അവളെ ഉപദേശിച്ചു

പെൺകുട്ടി വളർന്നു
അവൾ സ്വയം നേടിയ ജോലി ചെയ്യാനായി
ദൂരദേശത്തേയ്ക് പോകാനാഗ്രഹിച്ചു
ഭർത്താവിനെ നോക്കാത്ത, മാതൃത്വം ആഗ്രഹിക്കാത്ത
കുടുംബിനി ഉത്തമയല്ലെന്ന് പറഞ്ഞ് യന്ത്രം അവളെ വിലക്കി

പെൺകുട്ടി വളർന്നു
അവൾക്കൊരു പെൺകുഞ്ഞ് ജനിച്ചു
മകളെയും കൂട്ടി അവൾ യാത്ര ചെയ്യാൻ ആഗ്രഹിച്ചു
പെണ്ണിന്റെ ജോലി വീട്ടിലിരുന്ന് കുഞ്ഞിനെ നോക്കലാണെന്ന് പറഞ്ഞ്
യന്ത്രം അവളെ നിലയ്ക്കു നിർത്തി

പെൺകുട്ടി വളർന്നു
മകളെ അവൾ യന്ത്രത്തിന്റെ കണ്ണിൽപ്പെടാതെ വളർത്തി
നീ അത്രയ്ക്ക് വളർന്നോ എന്ന് യന്ത്രം ക്ഷുഭിതനായി!
എന്നെ എപ്പോഴാണ് വളരാൻ വിട്ടത് എന്നവൾ തിരിച്ചു ചോദിച്ചു
ആദ്യമായി യന്ത്രത്തിന് അഭിമാനക്ഷതമേറ്റു

പെൺകുട്ടിയുടെ പെൺകുട്ടി വളർന്നു
അവൾ കുടുംബത്തിൽ കയറ്റാൻ പറ്റുന്ന
പെൺകുട്ടിയായി വളരാത്തതിൽ യന്ത്രം രോഷാകുലനായി
തല തെറിച്ചവളെന്നും വേശ്യയെന്നും വിളിച്ച്
അവളെ “ചെറുതാക്കാൻ” ശ്രമിച്ച് സ്വയം ചെറുതായി

അമ്മയും മകളും വളർന്നു
അവരൊന്നിച്ചൊരു യാത്ര പുറപ്പെട്ടു
കുടുംബത്തിൽ കയറ്റാൻ പറ്റാത്തത്ര വലിപ്പത്തിൽ
അവർ വളർന്നു കൊണ്ടേയിരുന്നു
സംസ്കാരം കാത്തുസൂക്ഷിക്കാനാവാതെ യന്ത്രം ഉഴറി

അമ്മയുടെയും മകളുടെയും
യാത്ര അവസാനിച്ചതേയില്ല!
യന്ത്രമൊട്ടു വളർന്നതുമില്ല!

അവരുടെ ‘സൗഖ്യ’ത്തിന് ഒരു വയസ്സ്


കശ്‌മീരിനും അവിടുത്തെ ആളുകൾക്കും ‘സൗഖ്യ’മാണെന്നും ‘ഇന്ത്യ ഒന്നായെ’ന്നും പറഞ്ഞ് നമ്മൾ ആഘോഷിക്കാൻ തുടങ്ങിയിട്ട് ഇന്നേയ്ക്ക് ഒരു വർഷം.
2019 ഓഗസ്റ്റ് 5. അതിനു ശേഷം CAA NRC യ്ക്ക് എതിരെയുള്ള പ്രതിഷേധസമരങ്ങൾ രാജ്യമൊട്ടാകെ പടർന്നു പിടിച്ചു. പിന്നീട് ലോകത്തെത്തന്നെ സ്തംഭിപ്പിച്ച് കോവിഡ് വന്നു. എന്നിട്ടെന്ത് സംഭവിച്ചു? വൈറസിനെ വേട്ടയാടേണ്ട സർക്കാർ ആക്ടിവിസ്റ്റുകളെ വേട്ടയാടുന്നു, പ്രൊഫസർമാരെ വേട്ടയാടുന്നു, എഴുത്തുകാരെ വേട്ടയാടുന്നു, ചുരുക്കത്തിൽ പറഞ്ഞാൽ ചിന്തിക്കാൻ ശേഷിയുള്ള ഏതൊരു ഇന്ത്യൻ പൗരനെയും വേട്ടയാടുന്നു. എങ്കിലും നമ്മൾ ഒരു കൂട്ടം ‘ദേശസ്നേഹികൾ’ ഇന്ന് കശ്മീരിനെ ഇന്ത്യയോട് ‘ചേർത്ത’ത്തിന്റെ ഒന്നാം വാർഷികം ആഘോഷിക്കും. നമ്മളെ സംബന്ധിച്ചിടത്തോളം അവർക്ക് ഇപ്പോഴും സൗഖ്യമാണ്.

സൗഖ്യം മൈര്!

സൗഖ്യം // സ്പോക്കൺ വേർഡ്

അവർക്ക് സൗഖ്യമാണ്!
പ്രതികരിക്കാൻ പറ്റാതിരിക്കുന്നിടത്തോളം കാലം
അവർക്ക് സൗഖ്യമാണ്!
വായ മൂടിക്കെട്ടിയതും തടങ്കലിൽ വെച്ചതും എല്ലാം
അവരുടെ സുഖത്തിനു വേണ്ടിയാണ്
അവരുടെ അവകാശങ്ങളും ബന്ധങ്ങളും വിച്‌ഛേദിച്ചത്
അവരുടെ തന്നെ സുരക്ഷയ്ക്കു വേണ്ടിയാണ്
അവർക്ക് സൗഖ്യമാണ്!
സത്യം വിളിച്ചു പറയാൻ പറ്റാത്തിടത്തോളം കാലം,
പ്രതിഷേധസ്വരങ്ങൾക്ക് ഉയരാൻ അനുവാദമില്ലാത്തിടത്തോളം കാലം,
സ്വാതന്ത്ര്യത്തിന്റെ ചുരുണ്ട മുഷ്ടികളിൽ വിലങ്ങുള്ളിടത്തോളം കാലം
അവർക്ക് സൗഖ്യമാണ്!
അവരുടെ കൊടി നമ്മുടേതാക്കിയത്
അവരുടെ തന്നെ നന്മയ്ക്കു വേണ്ടിയാണ്
അവരുടെ ഭൂമി നമുക്ക് പകുത്തെടുക്കാൻ പാകത്തിലാക്കിയതോ?
രാജ്യത്തിൻറെ പുരോഗതിയ്ക്കു വേണ്ടിയാണ്
അവർക്ക് സൗഖ്യമാണ്!
കാരണം അവരിപ്പോൾ നമുക്ക് സ്വന്തമാണ്!

നല്ല കുട്ടി സിൻഡ്രോം


ഞാനൊരു നല്ല കുട്ടിയായിരുന്നു
അനുസരണയായിരുന്നു കൂട്ട്
പേടിയും വിശ്വാസവും ആവോളം,
തൊണ്ടയിൽ കുരുങ്ങിക്കിടന്ന ചോദ്യങ്ങൾ അനവധി

ഞാനൊരു നല്ല കുട്ടിയായിരുന്നു
മിടുക്കനായിരുന്നു പഠനത്തിൽ
ജോലി തന്നെ ജീവിതവിജയമെന്നും
ആവർത്തനം തന്നെ ജീവിതമെന്നും
അതിനാൽ ഇതു തന്നെ സുരക്ഷിതമെന്നും കരുതിപ്പോന്നു

ഞാനൊരു നല്ല കുട്ടിയായിരുന്നു
പാട്ട് പാടി ജീവിക്കാനാവില്ലെന്ന് എന്നെ ആരോ പഠിപ്പിച്ചിരുന്നു
എന്നാലത് ദൈവീകമാണെന്നും പാരലലായി കൊണ്ടുനടക്കണമെന്നുമുള്ള
ഉപദേശവും ഞാൻ ശിരസ്സാവഹിച്ചിരുന്നു
കല കൊണ്ട് മാത്രം കലത്തിൽ കഞ്ഞി വേവില്ലെന്ന് എന്നെ ധരിപ്പിക്കാൻ
എനിക്ക് ചുറ്റും ധാരാളം ജീവിതങ്ങളുണ്ടായിരുന്നു

ഞാനൊരു നല്ല കുട്ടിയായിരുന്നു
മുതിർന്നവരോട് ബഹുമാനം ‘കാണിക്കാൻ’ ഞാൻ പരിശീലിച്ചിരുന്നു
ആദ്യം കയ്ച്ചാലും പിന്നെ മധുരിയ്ക്കുന്ന നെല്ലിക്കയോട് പ്രിയമായിരുന്നു
വിവാഹവും സന്താനോൽപ്പാദനവും എല്ലാരും ചെയ്യേണ്ടതാണെന്നും
‘അതിന്റേതായ’ സമയത്ത് എല്ലാം ചെയ്തില്ലെങ്കിൽ കുഴപ്പമാണെന്നും ധരിച്ചിരുന്നു
പെണ്ണിനെ പോറ്റുന്നവനാണ്‌ ആണെന്ന് പഠിച്ചു വെച്ചിരുന്നു
സർക്കാർ ജോലിയായാൽ ജീവിതം സുഭദ്രമാണെന്നും കരുതിയിരുന്നു

ഞാനൊരു നല്ല കുട്ടിയായിരുന്നു
ജീവിതത്തിന്റെ നാലുപാടും സ്ത്രീവിരുദ്ധതയും ജെൻഡർ പോലീസിങ്ങും
പഴകി ജീർണ്ണിച്ചിരിക്കുന്നത് കാണാനുള്ള കണ്ണെനിക്കില്ലായിരുന്നു
പകരം എല്ലാറ്റിലുമുള്ള ‘നല്ലത്’ മാത്രം കാണുന്ന ഉത്തമപുത്രനായിരുന്നു
‘ദുശ്ശീലങ്ങളേ’തുമില്ലാത്ത ഐഡിയൽ ജീവിതം ഇരുപത്തിയൊന്നാം വയസ്സിൽ-
ത്തന്നെ നേട്ടങ്ങളുടെ പാരമ്യത്തിലെത്തിച്ചിരുന്നു
എന്നിട്ടും ചോദ്യങ്ങൾ ചോദിക്കാതെ, വിനയം കൈ വിടാതെ നിന്നത്
‘നല്ല കുട്ടി’ എന്ന ലേബലിന് വേണ്ടിയായിരുന്നു

എന്നിട്ടും എപ്പോഴാണ് ഞാൻ ചീത്ത കുട്ടിയായത്?
അനുസരണയില്ലാതായപ്പോഴോ?
ചോദ്യങ്ങൾ ചോദിച്ചു തുടങ്ങിയപ്പോഴോ?
ഏറ്റവും സുരക്ഷിതമെന്ന് കരുതിയ വഴിയിൽ നിന്ന്
തിരിഞ്ഞു നടന്നുതുടങ്ങിയപ്പോഴോ?

എപ്പോഴാണ് ഞാൻ ചീത്ത കുട്ടിയായത്?
സ്ത്രീവിരുദ്ധവും ജാതീയവുമായ തമാശകളെയും പദപ്രയോഗങ്ങളെയും
വീട്ടിൽ വരെ എതിർത്തു തുടങ്ങിയപ്പോഴോ?
“ഇപ്പൊ നിനക്കിതൊന്നും പറഞ്ഞാ മനസ്സിലാവൂല,
എന്റെ പ്രായം എത്തട്ടെ” എന്ന കൂടുതൽ ഓണം ഉണ്ടവരുടെ
ഒതുക്കിനിർത്തുന്ന നയത്തോട് മല്ലിട്ടു തുടങ്ങിയപ്പോഴോ?

എപ്പോഴാണ് ഞാൻ ചീത്ത കുട്ടിയായത്?
ജോലി നേടാനല്ല അറിയാനാണ് പഠിക്കുന്നതെന്ന്
പറയാനും പ്രചരിപ്പിക്കാനും തുടങ്ങിയപ്പോഴോ?
ഹൈസ്കൂളിൽ ഉള്ളറിയാതെ പഠിച്ച ചരിത്രപാഠങ്ങൾ പലതും
യാത്ര ചെയ്തും ആളുകളോട് സംവദിച്ചും
ശരിയായ അർത്ഥത്തിൽ മനസ്സിലാക്കാൻ ശ്രമിച്ചു തുടങ്ങിയപ്പോഴോ?
വിവാഹവും വിവാഹാനന്തരം പരസ്പരം ‘അഡ്ജസ്റ്റ്’ ചെയ്തുള്ള ജീവിതവും
സമൂഹത്തിന്റെ കണ്ണിൽ പൊടിയിടാൻ വേണ്ടി മാത്രമാണെന്നും,
അങ്ങനെ വിട്ടുവീഴ്ച ചെയ്താലേ കുടുംബഭദ്രത ഉണ്ടാവൂ എന്ന ധാരണ
മനുഷ്യവിരുദ്ധമാണെന്നും തുറന്നടിച്ചു പറയാൻ തുടങ്ങിയപ്പോഴോ?
ദൈനംദിന ജീവിതത്തിൽ എല്ലാവർക്കും വേണ്ട ഒന്നാണ് ഫെമിനിസം എന്ന്
കിട്ടുന്ന വേദിയിലെല്ലാം വാദിച്ചു തുടങ്ങിയപ്പോഴോ?

എപ്പോഴാണ് ഞാൻ ചീത്ത കുട്ടിയായത്?
ചുറ്റുമുള്ള യാഥാർഥ്യത്തെയും ജീവിതങ്ങളെയും ഉൾക്കൊണ്ട്
വാക്കിലും പ്രവൃത്തിയിലും പ്രതിഫലിപ്പിക്കാൻ ശ്രമിക്കുന്ന ഏതൊരുവനും
കലാകാരനാണെന്ന് മനസ്സിലാക്കിത്തുടങ്ങിയപ്പോഴോ?

അതോ, ഇത്ര വരികൾ വേണം, കാവ്യഭംഗി വേണം,
മഴ വേണം, പുഴ വേണം എന്നൊന്നും കരുതാതെ
പറയാനുള്ളതെന്തും പറയാൻ, നിയമങ്ങൾ പാലിക്കാതെയും
കവിതയ്ക്ക് നിലകൊള്ളാം എന്ന് മനസ്സിലാക്കി
ഈ കവിത ആവേശത്തോടെ ചൊല്ലിത്തുടങ്ങുമ്പോഴോ?
എപ്പോഴാണ് ഞാൻ ചീത്ത കുട്ടിയായത്?

കലയോ കലാകാരനോ?


15581657-seamless-patterns-black-white-01

കോഴിയോ കോഴിമുട്ടയോ എന്ന പോലെ അത്ര കുഴപ്പിയ്ക്കുന്ന ചോദ്യമൊന്നുമല്ല. ഒരേയൊരു കാര്യം ഓര്‍ത്താല്‍ മതി. അപ്പോള്‍ ഉത്തരം കിട്ടും. കലാസൃഷ്ടിയ്ക്കാണോ കലാകാരനാണോ ആസ്വാദകരുടെ സപ്പോര്‍ട്ട് ഇല്ലാതെ നിലനില്പ്പില്ലാത്തത്? തീര്‍ച്ചയായും കലാകാരനാണ്. കല, അത് കാലാതീതമാണെങ്കില്‍ (ടൈംലെസ്സ്) ഒന്നും ചെയ്യാതെ തന്നെ നിലനില്‍ക്കും. പക്ഷേ നമ്മള്‍ മണ്ടശിരോമണികള്‍ എന്നും എപ്പോഴും കലാകാരന് പിറകെ മാത്രമേ ഓടിയിട്ടുള്ളൂ. ഒരാള്‍ ഒരു പാട്ടിറക്കിയാല്‍ ആ പാട്ടിനെ മനസ്സിലാക്കുന്നതിനെക്കാള്‍ നമുക്ക് ഉത്സാഹം ആ പാട്ടിലൂടെ അയാളെ മനസ്സിലാക്കുന്നതിലാണ്. അങ്ങനെ അയാള്‍ക്ക് നമ്മള്‍ ഒരു ഇമേജും പതിച്ചു കൊടുക്കും. ആ ഇമേജിന്റെ പേരിലാണ് അയാളുടെ രണ്ടാമത്തെ പാട്ടിനെ നമ്മള്‍ അറിയുക, അളക്കുക! ഇതെല്ലം അയാള്‍ നമ്മളെക്കൊണ്ട് ചെയ്യിക്കുന്നതാണോ? അല്ലേയല്ല! “മനസ്സിലെ വിഗ്രഹം ഉടഞ്ഞു പോയി” പോലെയുള്ള പ്രയോഗങ്ങളെല്ലാം അങ്ങനെ വന്നതാണ്. വിഗ്രഹം ഉണ്ടാക്കാന്‍ ഒരിക്കലും അയാള്‍ നമ്മളോട് ആവശ്യപ്പെട്ടിട്ടില്ല എന്നതാണ് സത്യം.

ഒരുദാഹരണം പറയാം. വിശ്വാസികള്‍ വിശ്വസിക്കുന്നത് ദൈവമാണ് ഈ പ്രപഞ്ചത്തെ മുഴുവന്‍ സൃഷ്ടിച്ചത് എന്നാണല്ലോ. അങ്ങനെയെങ്കില്‍ ദൈവം കലാകാരനും പ്രപഞ്ചം അയാളുടെ കലയും ആകുന്നു. നമ്മള്‍ പ്രപഞ്ചത്തെ/പ്രകൃതിയെ ആരാധിക്കണം എന്നാണ് പാവം ദൈവം പോലും ആഗ്രഹിക്കുന്നത്. കാരണം ഏതൊരു നല്ല കലാകാരനും അയാളുടെ കല എല്ലാവരിലേയ്ക്കും എത്തണം എന്നേ ആഗ്രഹിക്കാറുള്ളൂ, അല്ലാതെ അയാളെ എല്ലാവരും പൂവിട്ടു പൂജിക്കണം എന്നല്ല. എന്നാല്‍ നമ്മള്‍ ചെയ്യുന്നതെന്താ? പ്രപഞ്ചം എന്ന കലാസൃഷ്ടിയെ അവിടെ ഉപേക്ഷിച്ച് ദൈവം എന്ന കലാകാരന്റെ പിറകെ പായുന്നു. സത്യത്തില്‍ ദൈവം ഈസ് ഫെഡ് അപ്പ്‌ വിത്ത്‌ അസ്‌! അങ്ങേരിത് പറഞ്ഞ് മടുത്തതാ. നമ്മള്‍ പക്ഷേ ഒരിക്കലും അനുസരിക്കില്ല.

ഇനിയെങ്കിലും നമുക്ക് ശ്രമിക്കാവുന്ന ഒരു കാര്യമാണ്, ആര്‍ട്ടിനെ ആര്‍ട്ടിസ്റ്റില്‍ നിന്ന്‍ ഡിറ്റാച്ഡ് ആയി കാണാന്‍. ഈ പറയുന്ന പോലെ അത്ര എളുപ്പമല്ല ഇത് ചെയ്യാന്‍. ആദ്യം ഈ വിഗ്രഹം ഉണ്ടാക്കല്‍ പരിപാടിയൊക്കെയങ്ങ് മാറ്റിവെയ്ക്കണം. ഈ “സ്റ്റാര്‍ സ്ട്രക്ക്” എന്ന അവസ്ഥയൊക്കെ വെറും സൂപ്പര്‍ഫീഷ്യല്‍ മാത്രമാണെന്ന് തിരിച്ചറിയണം. നമ്മള്‍ തന്നെ ക്രിയേറ്റ് ചെയ്യുന്ന കുറച്ച് നേരത്തേയ്ക്കുള്ള ആനന്ദമാണതെന്ന് മനസ്സിലാക്കിയാല്‍ പ്രശ്നം തീര്‍ന്നു. എന്നിട്ട് ആരെങ്കിലും “art or the artist?” എന്ന്‍ ചോദിച്ചാല്‍ ഒരു സംശയവും കൂടാതെയങ്ങ് പറഞ്ഞേക്കണം, “art, always!” എന്ന്‍.

പുറകോട്ട് നടത്തുന്ന ആചാരങ്ങള്‍ // രാജസ്ഥാന്‍ //


parched_child marriage

ജൈസല്‍മേറില്‍ നിന്ന്‍ ജോധ്പൂരിലേയ്ക്ക് പോകവേ ബസ്സില്‍ വെച്ചാണ് ഞങ്ങള്‍ അതുവരെ സിനിമയില്‍ മാത്രം കണ്ടിട്ടുള്ള ആ അപൂര്‍വ്വ കാഴ്ച കണ്ടത്. 15 വയസ്സില്‍ കൂടുതല്‍ പ്രായം തോന്നിക്കാത്ത ഒരു പയ്യന്‍, 12 വയസ്സ് തോന്നിക്കുന്ന ഒരു പെണ്‍കുട്ടി. രണ്ടു പേരും കിരീടം പോലെ എന്തോ അണിഞ്ഞിട്ടുണ്ട്. പല വര്‍ണ്ണങ്ങളില്‍ ഉള്ള ഷോളും ധരിച്ചിരിക്കുന്നു. പോരാത്തതിന് തിളങ്ങുന്ന കുപ്പായവും. എന്റെ സുഹൃത്ത് മിഥുനാണ് “ഇതതല്ലേ” എന്ന സംശയഭാവത്തില്‍ എന്നെ നോക്കിയത്. ആദ്യം വിശ്വസിക്കാന്‍ പ്രയാസപ്പെട്ടെങ്കിലും “ഇതത്” തന്നെ എന്ന്‍ വൈകാതെ ഞങ്ങള്‍ക്ക് മനസ്സിലായി.
“പാര്‍ച്ഡ്” കണ്ട പരിജ്ഞാനം വെച്ച് രാജസ്ഥാനില്‍ ഇതൊന്നും അത്ര അപൂര്‍വ്വമാവില്ല എന്നും ഊഹിച്ചു. ക്യാമറയില്‍ പകര്‍ത്താന്‍ പറ്റിയ നിമിഷമായിരുന്നെങ്കിലും തല്ല് കിട്ടുമെന്ന് കരുതി മാത്രം അതിനു മുതിര്‍ന്നില്ല.

(2017ന്റെ ഒടുക്കം നടത്തിയ രാജസ്ഥാന്‍ യാത്രയില്‍ നിന്ന്‍)

Picture Courtesy: “Parched” by Leena Yadav

ലുക്ക്‌-ഗുഡ് മിറര്‍


look good mirror

ഹോട്ടലിലെ വാഷ്‌റൂമില്‍ കൈ കഴുകിയ ശേഷം തല പൊന്തിച്ചു നോക്കിയപ്പോഴാണ് ഞാന്‍ അത് ശ്രദ്ധിച്ചത്. അര മണിക്കൂര്‍ മുമ്പ് വീട്ടിലെ കണ്ണാടിയില്‍ കണ്ട ഞാനേ അല്ല. സുന്ദരനായിരിക്കുന്നു! സ്വാഭാവികമായും കുറച്ച് സന്തോഷമൊക്കെ തോന്നി. ഒന്നുകൂടി സ്വന്തം സൗന്ദര്യം കണ്ടാസ്വദിച്ച് കുറച്ച് വെള്ളം തളിച്ച് മുടി മിനുക്കി, മൂന്നാല് അസ്സല്‍ നാര്‍സിസ്സിസ്റ്റിക്ക് പോസുകള്‍ ചെയ്ത് കാണിച്ച ശേഷം ഞാന്‍ വാഷ്‌റൂമിന് പുറത്തിറങ്ങി. അങ്ങ് ദൂരെയുള്ള ടേബിളില്‍ ഇരിക്കുന്ന സുന്ദരിയായ പെണ്‍കുട്ടിയെ ഞാന്‍ സ്വയം കൂടുതല്‍ സുന്ദരനായെന്ന അപ്പോള്‍ പതിച്ചു കിട്ടിയ എക്സ്ട്രാ കോണ്‍ഫിഡെന്‍സിന്റെ ബലത്തില്‍ നോക്കി. ഊണ് പറയാനിരുന്ന ഞാന്‍ ബിരിയാണിയും പറഞ്ഞു. മൊത്തത്തില്‍ മനസ്സിനും വയറിനും സുഖം കിട്ടി.

പറഞ്ഞു വന്നത് വാഷ്‌റൂമില്‍ വെച്ച് എന്നെ സന്തോഷിപ്പിച്ച ആ കണ്ണാടിയെക്കുറിച്ചാണ്. പൊതുവെ ഷോപ്പിംഗ്‌ മാളുകളുടെ വാഷ്‌റൂമിലാണ് ഇങ്ങനെ ആളുകളെ സുന്ദരന്മാരും സുന്ദരികളുമാക്കുന്ന കണ്ണാടികള്‍ ഞാന്‍ കണ്ടിട്ടുള്ളത്. കണ്ണാടി സെല്‍ഫികള്‍ ഒരുപാട് വരുന്നതിന്റെ കാരണവും മറ്റൊന്നല്ല. സത്യത്തില്‍ ഈ “ലുക്ക്‌-ഗുഡ്” കണ്ണാടികള്‍ നമ്മുടെ കോണ്ഫിഡെന്‍സ് ലെവല്‍ നമ്മളറിയാതെ വര്‍ദ്ധിപ്പിക്കുന്നുണ്ട്. മോശം ദിവസത്തിലൂടെ കടന്ന് പോകുന്ന ഒരാളുടെ മൂഡ്‌ വരെ നന്നാക്കുന്നു. എല്ലാറ്റിലുമുപരി നമുക്ക് ഒരു “ഇമ്പോര്‍ട്ടന്റ് ഫീല്‍” തരുന്നു.

ഒരു ലുക്ക്‌-ഗുഡ് മിറര്‍ പോലെയായിരിക്കണം നമ്മളോരോരുത്തരും എന്ന് ഞാന്‍ വിശ്വസിക്കുന്നു. നമ്മളോട് സംസാരിക്കുന്നവരുടെ കോണ്ഫിഡെന്‍സ് ബൂസ്റ്റ്‌ ചെയ്യാന്‍ നമുക്ക് കഴിയണം. അയാളുടെ അതുവരെയുള്ള മോശം മൂഡ്‌ മാറ്റി മുഖത്തൊരു ചിരി വിടര്‍ത്താന്‍ നമുക്ക് കഴിയണം. മറ്റാരും കൊടുക്കാത്ത അത്ര ഇമ്പോര്‍ടന്‍സ് അയാള്‍ക്കുണ്ടെന്ന്‍ ഫീല്‍ ചെയ്യിക്കാനും കഴിയണം.

പറയാന്‍ വളരെ എളുപ്പമാണ്. ചിലര്‍ക്കൊക്കെ ഇത് ചെയ്യാനും എളുപ്പമാണ്. ചെയ്തുകൊണ്ടേയിരിയ്ക്കുക എന്നതാണ് വിഷമം പിടിച്ച പണി. ഇതുവരെ ശ്രമിച്ചു നോക്കിയിട്ടില്ലെങ്കില്‍ ഇന്ന് തന്നെ തുടങ്ങിക്കോളൂ.

Blog at WordPress.com.

Up ↑

Design a site like this with WordPress.com
Get started